തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചു എന്ന മേയർ ആര്യാ രാജേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ഡ്യൂട്ടിയിൽ കയറേണ്ട എന്ന് നിർദ്ദേശം. കെഎസ്ആർടിസി ബസ് ഡ്രൈവറായ എച്ച് എൽ യദുവിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
കെ എസ് ആർ ടി സി ഡ്രൈവറായ എച്ച് എൽ യദു തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ട എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചത് കൊണ്ട് ഡിടിഒ ക്ക് മുൻപാകെ വിശദീകരണം നൽകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് ജോലിക്ക് കയറേണ്ട എന്നാണ് ഡ്രൈവർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
അതേസമയം ഡ്രൈവർ വാഹനത്തിന് സൈഡ് നൽകാത്തത് അല്ല പ്രശ്നമെന്നും അശ്ലീല ആംഗ്യം കാണിച്ചു എന്നും വാഹനം തടഞ്ഞുനിർത്തിയല്ല സിഗ്നലിൽ നിർത്തിയപ്പോഴാണ് സംസാരിച്ചത് എന്നും ലഹരിപദാർത്ഥങ്ങളുടെ കവർ വലിച്ചെറിഞ്ഞു എന്നും മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. ഡ്രൈവർ ലഹരി ഉപയോഗിച്ചു എന്നും നിയമപരമായി നീങ്ങുമെന്നും പറഞ്ഞ ആര്യ രാജേന്ദ്രൻ ഡ്രൈവർ ഇടതുഭാഗത്ത് കൂടെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചതായും പലതവണ കാറിൽ ഇടിച്ചതായും പറയുകയും ചെയ്തു.
മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും ഡ്രൈവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇന്ന് പോലീസ് ആര്യ രാജേന്ദ്രന്റെ മൊഴി രേഖപ്പെടുത്തും. കാർ ബസിന് കുറുകെ ഇട്ട് ട്രിപ്പ് മുടക്കി എന്ന് ആരോപിച്ചുള്ള കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ മേയർക്കെതിരെ പോലീസ് ഇതുവരെയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ആര്യയുടെ പരാതിയിൽ മൊഴി രേഖപ്പെടുത്താൻ സമയം ആവശ്യപ്പെട്ട പോലീസ് ഡ്രൈവറുടെ പരാതിയിൽ കഴമ്പില്ലെന്ന നിലപാടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക