ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന തരത്തിൽ കോൺഗ്രസിൽ രാജിവെക്കുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഇൻഡോറിലെ സ്ഥാനാർത്ഥി പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയായി മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് ജനവിധി തേടാൻ ഇരുന്ന കോൺഗ്രസ് സ്ഥാനാർത്ഥിയായ അക്ഷയ് കാന്തി ഭമാണ് ബിജെപിയിൽ ചേർന്നത്.
കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അദ്ദേഹം ബിജെപി എംഎൽഎ രമേശ് മെന്റോലക്കൊപ്പം കലക്ടറേറ്റിൽ എത്തിയാണ് സ്ഥാനാർത്ഥിത്വം പിൻവലിച്ചത്. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമായ മെയ് 13നാണ് മധ്യപ്രദേശിലെ ഇൻഡോറിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. സിറ്റിംഗ് എംപി കൂടിയായ ശങ്കർ ലാൽ വനിയാണ് ബിജെപിക്കായി ഇവിടെ മത്സരിക്കുന്നത്.
കോൺഗ്രസ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശപത്രിക സമർപ്പിച്ച അക്ഷയ് കാന്തിയുടെ പേരിലുള്ള 17 വർഷം പഴക്കമുള്ള കേസ് നാമനിർദ്ദേശ പത്രികയിൽ പരാമർശിച്ചില്ല എന്ന് ആരോപിച്ച് ബിജെപി സൂക്ഷ്മ പരിശോധനയിൽ അദ്ദേഹത്തിന് എതിരെ ആക്ഷേപം ഉന്നയിക്കുകയും ചെയ്തിരുന്നു. കോൺഗ്രസിന്റെ മൂന്ന് ഡമ്മി സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയ ജില്ലാ കളക്ടർ അക്ഷയ്കാന്ത് ഭമിനെതിരെ ബിജെപി ഉന്നയിച്ച എതിർപ്പ് തള്ളുകയും നാമനിർദ്ദേശപത്രിക സ്വീകരിക്കുകയും ചെയ്തിരുന്നു.
കോൺഗ്രസ് നേതൃത്വം ഗുജറാത്തിലെ സൂറത്തിൽ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശപത്രിക തള്ളിയതുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനം നേരിടുന്നതിനിടയിലാണ് ഇപ്പോഴത്തെ പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക