ചെന്നൈ: അവധിക്കാലത്തെ വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാന്‍ ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. മദ്രാസ് ഹൈക്കോടതിയുടേതാണ് തീരുമാനം. ഊട്ടിയിലും കൊടൈക്കനാലിലും പ്രവേശിക്കാന്‍ ഇ-പാസ് സംവിധാനം ഏര്‍പ്പെടുത്താന്‍ മദ്രാസ് ഹൈക്കോടതി തീരുമാനിച്ചു. മേയ് ഏഴ് മുതല്‍ ജൂണ്‍ 30 വരെ ഇ പാസ് വഴി മാത്രമേ ഇരുസ്ഥലങ്ങളിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കു. ഇക്കാര്യത്തില്‍ രാജ്യവ്യാപകമായി വിശദമായ പരസ്യം നൽകാൻ നീലഗിരി, ദിണ്ടിഗല്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കോടതി നിര്‍ദ്ദേശം നല്കി.
അതേസമയം, ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില ഊട്ടിയിൽ രേഖപ്പെടുത്തി . കഴിഞ്ഞ ദിവസം 29 ഡിഗ്രി സെൽഷ്യസ് ആണ് ഊട്ടിയിൽ രേഖപ്പെടുത്തിയ താപനില. 1951ൽ രേഖപ്പെടുത്തിയ റെക്കോർഡ് താപനില ആണ് മറികടന്നത്. കഴിഞ്ഞ വേനളിൽ 20 ഡിഗ്രി ആയിരുന്നു ഊട്ടിയിൽ ഉണ്ടായിരുന്ന ഉയർന്ന താപനില. ചെന്നൈ റീജ്യണൽ മെട്രോളജിക്കൽ ഡിപ്പാർട്ട്മെന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിനോദസഞ്ചാരികളെ സംബന്ധിച്ച് നിലവിലെ ഊട്ടിയിലെ കാലാവസ്ഥ നിരാശാജനകമാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ളവർ കഠിനമായ ചൂട് സമയത്ത് കുളിര് തേടിയാണ് ഊട്ടിയിലെത്തുന്നത്. എന്നാൽ ഊട്ടിയിൽ നിലവിൽ പതിവുപോലത്തെ തണുപ്പില്ല. അതേസമയം ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിൽ കുറവ് വന്നിട്ടില്ല.
തമിഴ്നാട്ടിലെ പല ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാധാരണയേക്കാൾ താപനില 5 ഡിഗ്രി വരെ ഉയർന്നു. ഈറോഡ്, ധർമപുരി തുടങ്ങിയ ജില്ലകളിലാണ് അധികമായ ചൂട് രേഖപ്പെടുത്തിയത്. അൽപ്പം തണുപ്പ് തേടിയാണ് സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള വിനോദസഞ്ചാരികൾ ഊട്ടിയിലോ കൊടൈക്കനാലിലോ എത്തുന്നത്. പക്ഷേ നിലവിൽ ഊട്ടിയിലും ചൂട് കൂടുകയാണ്. അതേസമയം പ്രസിദ്ധമായ ഊട്ടി പുഷ്പമേള മേയ് 10ന് തുടങ്ങും. 10 ദിവസമാണ് മേള നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക