ചെന്നൈ: തമിഴ്നാട്ടിലെ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. മെയ് 7 മുതല്‍ ജൂണ്‍ 30 വരെ ഇ പാസ് ഏര്‍പ്പെടുത്താനാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. വേനലവധിക്കാലത്തെ വർധിച്ച തിരക്ക് കാരണമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ കണക്കിലെടുത്താണ് നടപടി.
പരിസ്ഥിതി ലോല പ്രദേശങ്ങളായ നീലഗിരി ജില്ലയിലെ ഉദഗമണ്ഡലം (ഊട്ടി), ദിണ്ടിഗല്‍ ജില്ലയിലെ കൊടൈക്കനാല്‍ എന്നിവിടങ്ങളില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഇപ്പോഴത്തെ ഉത്തരവ് താത്കാലികമാണെങ്കിലും, വിഷയം അടുത്ത തവണ പരിഗണിക്കുമ്പോൾ തുടർ നടപടികളുടെ കാര്യത്തിൽ വ്യക്തതയുണ്ടാകും.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വാഹനങ്ങളുടെ പ്രവേശനം കുറച്ച് വിനോദസഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുമെന്ന് നീലഗിരി, ദിണ്ടിഗല്‍ കളക്ടര്‍മാര്‍ അറിയിച്ചു. തിരക്കേറിയ സമയങ്ങളില്‍, വാഹനങ്ങളുടെ വരവ് പ്രതിദിനം 2,000 ല്‍ നിന്ന് 20,000 ആയി ഉയരുന്നു, ഇത് തിരക്കിനും പരിസ്ഥിതി നാശത്തിനും കാരണമാകുന്നുവെന്നാണ് വിലയിരുത്തല്‍.
പ്രശസ്തമായ ഊട്ടി ഫ്ളവർ ഷോയുടെ സമയത്ത് ഇവിടത്തെ തിരക്ക് പതിന്മടങ്ങ് വർധിക്കുന്നത് പതിവാണ്. ദക്ഷിണേന്ത്യയിലെ കടുത്ത ചൂടിൽ നിന്നു രക്ഷപെടാനും പലരും വേനൽക്കാലത്ത് ഊട്ടിയിലേക്കു പോകാറുണ്ട്. ഈ സമയത്ത് വാഹന പാർക്കിങ് മുതൽ ഹോട്ടൽ വാസം വരെയുള്ള കാര്യങ്ങൾ ബുദ്ധിമുട്ട് വർധിച്ചുവരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക