ഭോജ്പൂരി നടി അമൃത പാണ്ഡെയെ ബീഹാറിലെ ഭാഗൽപൂരിൽ മരിച്ച നിലയിൽ. അവരുടെ അപ്പാർട്ട്മെന്റിലെ മുറിയിലെ ഫാനിൽ സാരിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയില്ല. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഇവർ നിഗൂഢമായ ഒരു സന്ദേശം വാട്സ് ആപ്പിൽ സ്റ്റാറ്റസായി പങ്കുവച്ചിരുന്നു.
മുംബൈയിൽ ഭർത്താവിനൊപ്പം താമസിക്കുന്ന നടി ബന്ധുക്കളെ കാണാനും ഒരു വിവാഹത്തിൽ പങ്കെടുക്കാനുമാണ് ബീഹാറിലെത്തിയത്. കുറച്ചുദിവസം ഇവിടെ താമസിച്ച ശേഷം മടങ്ങാനായിരുന്നു തീരുമാനം. ശനിയാഴ്ച രാത്രിയാണ് സന്ദേശം പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് ജീവനൊടുക്കിയതെന്നാണ് വിവരം.
ബന്ധുക്കളും പരിചയക്കാരും നടിക്ക് വിഷാദ രോഗം ഉണ്ടായിരുന്നുവെന്ന് അറിയിച്ചെന്ന് പൊലീസ് പറഞ്ഞു. ഇവർ ഇതിന് ചികിത്സ തേടിയിരുന്നതായും പറഞ്ഞു. പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അമൃതയുടെ കുടുംബമോ ഭർത്താവോ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഭോജ്പുരി സൂപ്പർ സ്റ്റാർ ഖേസരി ലാൽ യാദവിനൊപ്പം ദീവാനപൻ എന്ന ചിത്രത്തിൽ അവർ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
സിനിമയിൽ മതിയായ ജോലി അവസരങ്ങൾ ലഭിക്കാത്തതിനാൽ അമൃത ഏറെ നാളായി നിരാശയിലായിരുനെന്നും വിഷാദ രോഗവുമായി മല്ലിടുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രതിശോധ് എന്ന വെബ് സീരീസിലാണ് അമൃത അവസാനമായി അഭിനയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക