സംസ്ഥാനത്തെ പരിഷ്കരിച്ച ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് നാളെ മുതൽ ആരംഭിക്കാനിരിക്കെ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകൾ. പരിഷ്കരിച്ച ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് ആരംഭിക്കാനിരുന്ന നാളെ മുതലാണ് സംസ്ഥാനത്ത് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ പ്രതിഷേധിച്ചുകൊണ്ട് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ലൈസൻസ് ടെസ്റ്റ് പരിഷ്കരണത്തിന്റെ ഭാഗമായി ഗതാഗത വകുപ്പ് പുറത്തിറക്കിയ സർക്കുലർ പിൻവലിക്കണം എന്നാണ് ഡ്രൈവിംഗ് സ്കൂളുകൾ പ്രധാനമായും ആവശ്യപ്പെടുന്നത്. കാറുകളും മറ്റ് ചെറിയ വാഹനങ്ങളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം നാളെ മുതൽ നടപ്പിലാക്കും എന്നായിരുന്നു ഗതാഗത മന്ത്രി ഗണേഷ് കുമാർ പ്രഖ്യാപിച്ചിരുന്നത്.
മന്ത്രി നിർദ്ദേശിച്ച പ്രകാരം ടെസ്റ്റുകൾ നടത്തുന്നതിന് ഗ്രൗണ്ടുകൾ സജ്ജമാകാത്ത സാഹചര്യത്തിൽ ആദ്യഘട്ടത്തിൽ ചെറിയ ചില ഇളവുകൾ ഗതാഗത വകുപ്പ് നിർദ്ദേശിച്ചിരുന്നു. പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് രീതി അനുസരിച്ച് കാറിന്റെ ലൈസൻസ് എടുക്കുന്നതിന് ആംഗുലാർ പാർക്കിംഗ്, പാരലൽ പാർക്കിംഗ്, സിഗ് സാഗ് ഡ്രൈവിംഗ്, കയറ്റത്ത് നിർത്തി പുറകോട്ട് എടുക്കുന്നതും ഉൾപ്പെടെയുള്ള സജീകരണങ്ങൾ ഗ്രൗണ്ടിൽ ഉണ്ടായിരിക്കണം.
ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ നേരത്തെ വിഷയത്തിൽ പ്രത്യക്ഷ സമരത്തിന് ഒരുങ്ങിയിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കാൻ യൂണിയൻ നേതൃത്വം അറിയിച്ചതിനെ തുടർന്ന് പിന്മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക