കോവിഡ് വാക്സിന്റെ പാർശ്വഫലങ്ങൾ ചർച്ചയായ പശ്ചാത്തലത്തിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സ വിവാദം വീണ്ടും ചർച്ചയാക്കി മകൻ ചാണ്ടി ഉമ്മൻ. ഉമ്മൻചാണ്ടിയുടെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ് കോവിഡ് വാക്സിൻ അദ്ദേഹത്തിന് നൽകാതിരുന്നത് എന്ന് ഫേസ്ബുക്ക് ലൈവ് പങ്കുവെച്ചുകൊണ്ട് ചാണ്ടി ഉമ്മൻ പറഞ്ഞു.
ഒരു മകനും ഇങ്ങനെയൊരു അവസ്ഥ വരരുതെന്നും കേരള സമൂഹത്തോടെങ്കിലും ഇതിന് പിന്നിൽ പ്രവർത്തിച്ചവർ മാപ്പ് പറയണമെന്നും സത്യം കാലം തെളിയിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഫെയ്സ്ബുക്ക് ലൈവിൽ ഇക്കാര്യങ്ങൾ പങ്കുവെച്ച ചാണ്ടി ഉമ്മൻ പിന്നീട് മാധ്യമങ്ങളെ കണ്ടും ഇക്കാര്യങ്ങൾ വിശദീകരിച്ചു.
ഉമ്മൻചാണ്ടിക്ക് മരുന്ന് നൽകിയില്ലെന്നുവരെ പറഞ്ഞു പരത്തിയെന്ന് പറഞ്ഞ ചാണ്ടി ഉമ്മൻ കോവിഡ് വാക്സിൻ ഉമ്മൻ ചാണ്ടിക്ക് നൽകിയിരുന്നില്ല എന്നും മറ്റെല്ലാ ചികിത്സകളും നൽകിയിരുന്നെന്നും പറഞ്ഞു. നേരത്തെ ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിച്ചെന്ന തരത്തിൽ പരക്കെ ആക്ഷേപം ഉയർന്നിരുന്നു. ഉമ്മൻചാണ്ടിക്ക് ദോഷം വരരുതെന്ന് കരുതിയാണ് കോവിഡ് വാക്സിൻ നൽകാതിരുന്നതെന്ന് വിശദീകരിച്ച ചാണ്ടി ഉമ്മൻ ചികിത്സ നൽകിയില്ല എന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമം മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു.
കോവിഡിനുള്ള കോവി ഷീൽഡ് വാക്സിൻ എടുക്കുന്നവരിൽ അപൂർവമായി രക്തം കട്ടപിടിക്കുന്നത് ഉൾപ്പെടെ ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാകാമെന്ന് ഉത്പാദക കമ്പനി നേരത്തെ സ്ഥിരീകരണം നടത്തിയിരുന്നു. പക്ഷേ പാർശ്വഫലങ്ങൾ അപൂർവമായി ചിലരിൽ കാണാറുണ്ടെങ്കിലും കോവിഡ് സൃഷ്ടിക്കുന്ന അപകടം പരിഗണിക്കുമ്പോൾ വാക്സിൻ ഉപയോഗിക്കുന്നതാണ് അഭികാമ്യം എന്ന നിലപാടാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടെ നേരത്തെ സ്വീകരിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക