അശ്ലീല വീഡിയോ കേസുമായി ബന്ധപ്പെട്ട് 24 മണിക്കൂറിനുള്ളിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഹാസനിലെ എൻ ഡി എ സ്ഥാനാർത്ഥിയായ പ്രജ്വല് രേവണ്ണ എംപിക്കും മുൻമന്ത്രിയും പ്രജ്വലിന്റെ പിതാവുമായ എച്ച് ഡി രേവണ്ണക്കും പ്രത്യേക അന്വേഷണസംഘം സമൻസ് അയച്ചു.
ലോക്സഭ തെരഞ്ഞെടുപ്പ് ഹാസനിൽ പൂർത്തിയായതിനു പിന്നാലെ പ്രജ്വൽ രേവണ്ണ ജർമ്മനിയിലേക്ക് കടന്നിരുന്നു. കഴിഞ്ഞ ദിവസം വിഷയവുമായി ബന്ധപ്പെട്ട് പ്രജ്വലിനെ ജെഡിഎസ് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. സ്വയം ചിത്രീകരിച്ച ഒട്ടേറെ സ്ത്രീകൾ ഉൾപ്പെട്ട ആയിരക്കണക്കിന് അശ്ലീല വീഡിയോകൾ പുറത്തുവന്നതോടെ നിലവിലെ എംപിയും ദേശീയ അദ്ധ്യക്ഷൻ ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജുവലിനെതിരെ നടപടി എടുക്കുന്നതിന് പാർട്ടി നേതൃത്വം നിർബന്ധിതരാവുകയായിരുന്നു.
അശ്ലീല വീഡിയോകൾ ഫോറൻസിക് പരിശോധനയ്ക്ക് കൈമാറുകയും പീഡനത്തിനിരയായ അഞ്ചു സ്ത്രീകൾ കർണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. ഇവരുടെ വീട്ടിലെ ജോലിക്കാരിയും പ്രജ്വലും പിതാവും തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച് പരാതി നൽകിയതിനു പിന്നാലെ ഇരുവർക്കെതിരെയും പോലീസ് കേസ് എടുത്തിരുന്നു.
കഴിഞ്ഞദിവസം ജെഡിഎസിൽ നിന്നും സസ്പെൻഡ് ചെയ്ത പ്രജ്വലിനെതിരെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും കുറ്റക്കാരനാണെന്ന് തെളിയുകയാണെങ്കിൽ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്നും ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ കുമാരസ്വാമി വ്യക്തമാക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക