ന്യൂഡൽഹി: കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ച മകൾ മരണപ്പെട്ടതിൽ സെറം ഇൻസ്റ്റിട്യൂട്ട് ഒഫ് ഇന്ത്യക്കെതിരെ (എസ് ഐ ഐ) നിയമനടപടികൾ ആരംഭിച്ച് മാതാപിതാക്കൾ. യുകെ കേന്ദ്രീകൃതമായ മരുന്നു നിർമ്മാണ കമ്പനിയായ ആസ്ട്രാസെനേക നിർമ്മിച്ച കൊവിഡ് വാക്സിൻ AZD1222 (ഇന്ത്യയിൽ കൊവിഷീൽഡ്) ഗുരുതര പാർശ്വഫലങ്ങൾക്ക് ഉണ്ടാക്കുന്നുവെന്ന് കമ്പനി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ആസ്ട്രാസെനേകയും ഓക്സ്ഫർഡ് സർവകലാശാലയും സംയുക്തമായി വികസിപ്പിച്ച കൊവിഷീൽഡ് രാജ്യത്ത് നിർമിച്ചത് എസ് ഐ ഐ ആണ്.
മകൾ കാരുണ്യയുടെ മരണത്തിൽ വേണുഗോപാലൻ ഗോവിന്ദൻ ആണ് നിയമനടപടികൾ എടുത്തത്. കൊവിഷീൽഡ് സ്വീകരിച്ചതിന് പിന്നാലെ 2021 ജൂലായിലാണ് മകൾ മരണപ്പെട്ടത്. എന്നാൽ കാരുണ്യയുടെ മരണകാരണം വാക്സിൻ എടുത്തത് ആണെന്ന് സ്ഥിരീകരിക്കാൻ കഴിയില്ലെന്നാണ് സർക്കാർ രൂപീകരിച്ച് ദേശീയ കമ്മിറ്റി റിപ്പോർട്ട് നൽകിയത്. ഇതിന് പിന്നാലെയാണ് മകളുടെ മരണത്തിൽ സ്വതന്ത്ര മെഡിക്കൽ ബോർഡ് രൂപീകരണം നടത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഗോവിന്ദൻ റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. മകളുടെ മരണത്തിൽ നഷ്ടപരിഹാരം കിട്ടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
കൊവിഷീൽഡ് വാക്സിൻ മസ്തിഷ്കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് കാരണമാകാമെന്ന് ആസ്ട്രാസെനേക യുകെ ഹൈക്കോടതിയിൽ വ്യക്തമാക്കുകയായിരുന്നു. രക്തം കട്ടപിടിക്കുകയും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുകയും ചെയ്യുന്ന ടി.ടി.എസ് (ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപെനിയ സിൻഡ്രോം) എന്ന മെഡിക്കൽ അവസ്ഥ വരാൻ സാദ്ധ്യതയുണ്ടെന്നും കമ്പനി വ്യക്തമാക്കി. കൊവിഷീൽഡിന് പാർശ്വഫലമുണ്ടെന്ന് ആദ്യമായാണ് കമ്പനി സമ്മതിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക