ന്യൂഡല്‍ഹി: ഇന്ത്യയിലെ ഔഷധസസ്യങ്ങളിലും സുഗന്ധവ്യഞ്ജനങ്ങളിലും ഉയര്‍ന്ന തോതില്‍ കീടനാശിനിയുടെ അംശങ്ങള്‍ കണ്ടെത്തിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നിഷേധിച്ചു. റിപ്പോര്‍ട്ടുകള്‍ ‘തെറ്റും വസ്തുതകള്‍ക്ക് നിരക്കാത്തതും ആണെന്നുമാണ് എഫ്എസ്എസ്എഐ ഇറക്കിയ പത്രകുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.
പരമാവധി ഉപയോഗിക്കാവുന്ന കീടനാശിനി അളവിന്റെ കാര്യത്തില്‍ (എംആര്‍എല്‍എസ്) ഏറ്റവും കര്‍ശനമായ മാനദണ്ഡങ്ങളാണ് ഇന്ത്യ പാലിക്കുന്നതെന്നും കീടനാശിനികളുടെ എംആര്‍എല്‍ വ്യത്യസ്ത ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് വ്യത്യസ്ത രീതിയിലാണ് നിശ്ചയിച്ചിട്ടുള്ളതെന്നും എഫ്എസ്എസ്എഐ പറഞ്ഞു.
ഇന്ത്യയില്‍ കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കീഴില്‍ 1968 ലെ കീടനാശിനി നിയമ പ്രകാരം രൂപീകരിച്ച കേന്ദ്ര കീടനാശിനി ബോര്‍ഡും രജിസ്ട്രേഷന് കമ്മിറ്റിയും മുഖേനയാണ് കീടനാശിനികളുടെ നിര്‍മ്മാണം, ഇറക്കുമതി, സംഭരണം എന്നിവ നിയന്ത്രിക്കുന്നതെന്നും എഫ്എസ്എസ്എഐ വ്യക്തമാക്കി.
രണ്ട് പ്രമുഖ ഇന്ത്യന്‍ ബ്രാന്‍ഡുകളായ എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ സാമ്പിളുകളില്‍ കീടനാശിനിയായ എഥിലീന്‍ ഓക്സൈഡിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോങ്കോങ് ഫുഡ് റെഗുലേറ്റര്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.
കൂടാതെ, എവറസ്റ്റ് ബ്രാന്‍ഡിന്റെ സുഗന്ധവ്യഞ്ജന ഉല്‍പ്പന്നം സിംഗപ്പൂര്‍ ഫുഡ് റെഗുലേറ്റര്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ഈ ഉല്‍പ്പന്നങ്ങളില്‍ അര്‍ബുദമുണ്ടാക്കുന്ന എഥിലീന്‍ ഓക്സൈഡ് എന്ന രാസവസ്തു കണ്ടെത്തിയെന്നാരോപിച്ചായിരുന്നു ഉത്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക