തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനുമായി നടുറോഡിൽ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ പൊലീസ് റിപ്പോര്‍ട്ട്. തർക്കം നടന്ന ദിവസം ബസ് ഓടിക്കുന്നതിനിടെ യദു ഒരുപാട് തവണ ഫോണില്‍ സംസാരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു മണിക്കൂറോളം യദു മൊബൈൽ ഫോണില്‍ സംസാരിച്ചതായി പൊലീസ് പറയുന്നു.
ബസ് ഓടിക്കുന്നതിനിടെ യദു നടത്തിയ ഫോണ്‍കോളുകളെ കുറിച്ച് പൊലീസ് കെഎസ്ആര്‍ടിസിക്ക് റിപ്പോര്‍ട്ട് നല്‍കും. തൃശൂരില്‍ നിന്നും ആരംഭിച്ച് പാളയം എത്തുന്നതുവരെ പലതവണയായി യദു ഒരു മണിക്കൂറോളം മൊബൈലിൽ സംസാരിച്ചതായാണ് കണ്ടെത്തല്‍.
അതേസമയം, മേയർ – കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ കേസെടുത്ത് പൊലീസ്. കോടതി നിർദ്ദേശപ്രകാരമാണ് കൻ്റോണ്‍മെൻ്റ് പൊലീസ് കേസെടുത്തത്. കെഎസ്ആർടിസി ബസിന്റെ യാത്ര തടസപ്പെടുത്തിയതുൾപ്പെടെയാണ് വകുപ്പുകൾ.
മേയറും എംഎല്‍എയും ഉള്‍പ്പെടെ അഞ്ചു പ്രതികളാണുള്ളത്. നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കല്‍, പൊതുജനശല്യം, അന്യായമായ തടസപ്പെടുത്തല്‍ എന്നിങ്ങനെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അഭിഭാഷകൻ ബൈജു നോയലിന്റെ ഹർജിയിൽ പരിശോധിച്ച് കേസെടുക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ആയിരുന്നു നിർദ്ദേശം നൽകിയത്.
മേയർക്കെതിരെ ബസ് ഡ്രൈവര്‍ എല്‍.എച്ച്.യദു പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് തയാറായിരുന്നില്ല. യദുവിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍ എഫ്ഐആർ രജിസ്റ്റര്‍ ചെയ്തിട്ടില്ല. യദു സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നിവേദനം നല്‍കിയതിനെത്തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. യദുവിന്റെ പരാതിയില്‍ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക