തണുപ്പു കൂടിയ വിനോദസഞ്ചാര മേഖല എന്ന പേരിൽ പ്രശസ്തിയാർജിച്ച നെല്ലിയാമ്പതിയിലും ചൂട് വർദ്ധിക്കുന്നു. ചൂട് ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ നെല്ലിയാമ്പതിയിലെ കാലാവസ്ഥ മാറ്റം ടൂറിസം മേഖലയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുമെന്ന് ആശങ്കയിലാണ് ടൂറിസം വകുപ്പ്.
കഴിഞ്ഞ വർഷം മാർച്ച് 19ന് 31 ഡിഗ്രി ഉയർന്ന താപനില രേഖപ്പെടുത്തിയ സ്ഥാനത്ത് കഴിഞ്ഞ ദിവസം 36 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടെ രേഖപ്പെടുത്തിയ ഉയർന്ന താപനില. 20 ഡിഗ്രിക്ക് താഴെ രാത്രിയിൽ താപനില എത്തുന്നത് മാത്രമാണ് ആശ്വാസകരമായ കാര്യം. പകൽ 11 മണി മുതൽ മൂന്നു മണി വരെയുള്ള സമയത്ത് ചൂടിന് യാതൊരു കുറവും നെല്ലിയാമ്പതിയിലും രേഖപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ അനുഭവപ്പെടുന്ന കോടമഞ്ഞ് ചെറിയ രീതിയിൽ ആശ്വാസം ഉളവാക്കുന്നതാണ്. നെല്ലിയാമ്പതിയിലെ റിസോർട്ടുകളിലും വീടുകളിലും കടകളിലും മറ്റും ഏതാനും വർഷങ്ങൾക്കു മുൻപ് വരെ ഫാൻ ഉപയോഗിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ സ്ഥിതി തീർത്തും വ്യത്യസ്തമായി തീർന്നിട്ടുണ്ട്. എല്ലായിടത്തും ഫാനുകൾ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്.
ഇവിടങ്ങളിലെ വന്യ മൃഗങ്ങൾ നൂറടി, കാരപ്പാറ പുഴകളിലെ നീരൊഴുക്ക് നിലച്ച വെള്ളം വറ്റിയതോടെ എസ്റ്റേറ്റുകളിലും മറ്റും ചെക്ക് ഡാമുകൾക്ക് സമീപവും പറമ്പിക്കുളം മേഖല പോത്തുണ്ടി ഡാം എന്നിവിടങ്ങളിലേക്ക് നീങ്ങി തുടങ്ങുകയും ചെയ്തിട്ടുണ്ട്. നിത്യഹരിത വനമേഖലകൾ ഒഴികെ ഇലകൊഴിയും വനമേഖലകളിലെ മരങ്ങളെല്ലാം ഇലപൊഴിച്ചു തുടങ്ങിയതോടെ പാറക്കൂട്ടങ്ങളും മണ്ണും ചൂട് പിടിച്ചതാണ് നെല്ലിയാമ്പതിയിലും ചൂട് വർദ്ധിക്കാൻ കാരണമായതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
നിത്യഹരിത വനങ്ങളോട് ചേർന്ന പ്രദേശങ്ങളിൽ മാത്രമാണ് ഇപ്പോൾ പച്ചപ്പ് നിലനിൽക്കുന്നത്. ചൂട് വർദ്ധിച്ചതോടെ ഹരിതാഭമായ കുന്നിൻ ചെരുവ് ഇല്ലാതാവുകയും സഫാരി സർവീസ് നടത്തുന്ന ആനമട ഭാഗത്തെ പുൽമേടുകൾ ഉണങ്ങുകയും ചെയ്തിട്ടുണ്ട്.
വേനൽ മഴ കനിയുകയാണെങ്കിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ പച്ചപ്പ് വീണ്ടെടുക്കാൻ നെല്ലിയാമ്പതിക്ക് സാധിക്കും. പതിവായി കാണാറുള്ള പകൽസമയത്തെ തണുപ്പ് ഇല്ലെന്നറിഞ്ഞതും നെല്ലിയാമ്പതിയിൽ സഞ്ചാരികളുടെ എണ്ണത്തിലെ കുറവിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക