തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രൻ-ഡ്രൈവര്‍ യദു തര്‍ക്കത്തില്‍ ഡ്രൈവര്‍ യദുവിനെതിരായ പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ കടുപ്പിക്കാന്‍ പൊലീസും കെഎസ്ആര്‍ടിസിയും. ഡ്രൈവിങിനിടെ ഒരു മണിക്കൂറിലേറെ യദു ഫോണില്‍ സംസാരിച്ചെന്ന പൊലീസ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതേസമയം യദുവിനെതിരെ നടി റോഷ്ന നൽകിയ പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം അന്വേഷണം പുരോഗമിക്കുകയാണ്.
ഡ്യൂട്ടിക്കിടയിലെ ഫോണ്‍ വിളിയില്‍ റിപ്പോര്‍ട്ട് പൊലീസ് കെഎസ്ആര്‍ടിസിക്ക് നല്‍കും. യദു ഇതിന് മുൻപും അപകടരമായി വാഹനമോടിച്ചെന്നും അപമര്യാദയായി സംസാരിച്ചെന്നും കഴിഞ്ഞ ദിവസം നടി റോഷ്ന ആന്‍ റോയ് ആരോപണം ഉന്നയിച്ചിരുന്നു.
നടി പറഞ്ഞ കഴിഞ്ഞ വര്‍ഷം ജൂണ്‍18-19 തിയതികളില്‍ യദുവാണ് തിരുവനന്തപുരം- വഴിക്കടവ് ബസ് ഓടിച്ചതെന്ന് ട്രിപ്പ് ഷീറ്റില്‍ നിന്ന് വ്യക്തമായിരുന്നു. ഈ ബസിലെ യാത്രക്കാരെ കണ്ടെത്തി മൊഴി എടുക്കാനാണ് നീക്കം. അന്ന് തര്‍ക്കത്തില്‍ ഇടപെട്ട മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെയും മൊഴി ശേഖരിക്കും. ഇതിനിടെ കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ജീവനക്കാരുടെ നിയമനത്തിലും പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ശുപാര്‍ശ ചെയ്യും. ഇതിന് മുൻപ് രണ്ട് കേസുകള്‍ നിലനില്‍ക്കെ താല്‍ക്കാലിക ജീവനക്കാരനായി യദുവിനെ നിയമിച്ചത് പലരും ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തിലാണ് പൊലീസ് നീക്കം.
എന്നാൽ മേയര്‍- കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു സമർപ്പിച്ച ഹർജി തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. മേയര്‍ ആര്യ രാജേന്ദ്രന്, എം.എല്‍.എ സച്ചിന് ദേവ് എന്നിവരടക്കം അഞ്ചുപേര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണം എന്നായിരുന്നു ആവശ്യം. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പൊതുഗതാഗതം ബുദ്ധിമുട്ടിച്ചുവെന്നും ചൂണ്ടികാട്ടിയാണ് ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക