കാട്ടാന ആക്രമണത്തില്‍ പാലക്കാട് വനം പരിധിയില്‍ ഉള്‍പ്പെട്ട മലമ്പുഴ പനമരക്കാട് മാധ്യമപ്രവര്ത്തകന് മരണപ്പെട്ട സാഹചര്യത്തിലും വാളയാര്‍ റെയ്ഞ്ചില്‍ കഞ്ചിക്കോട് റെയില്‍വേ ക്രോസിന് സമീപം തീവണ്ടി തട്ടി പിടിയാന ചെരിഞ്ഞതുമായി ബന്ധപ്പെട്ടും ജില്ല കലക്ടര്‍ ഡോ.എസ് ചിത്രയുടെ ആഭിമുഖ്യത്തില്‍ ചേബറില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം ചേര്‍ന്നു.
കാട്ടാന ആക്രമണപ്രദേശങ്ങളില്‍ നിലവില്‍ രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ വാച്ചര്‍മാര്‍ സജീവമാണെന്ന് പാലക്കാട് ഡി.എഫ്.ഒ ജോസഫ് തോമസ് അറിയിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാന്‍ ജില്ല കലക്ടര്‍ നിര്‍ദ്ദേശിച്ചു.
മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ പൊതുജനങ്ങള്‍ വനമേഖലകളില്‍ പ്രവേശിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ആനകളില്‍ നിന്ന് നിശ്ചിത അകലം പാലിക്കണമെന്നും ജില്ല കലക്ടര്‍ നിര്‍ദ്ദേശിച്ചു. പരമാവധി നിയന്ത്രണപരിധി പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും ജില്ല കലക്ടര്‍ അറിയിച്ചു.
നിലവില്‍ ആനകളുടെ സാന്നിദ്ധ്യം കൂടിയിട്ടുള്ളതും തുടര്‍ച്ചയായി ആനകള്‍ അപകടത്തില്‍പെടുന്നതുമായ കൊട്ടേക്കാട് മുതല്‍ കഞ്ചിക്കോട് വരെയുള്ള ഭാഗത്ത് രാത്രികാലത്ത് തീവണ്ടി വേഗത കുറയ്ക്കാന്‍ പാലക്കാട് വനം ഡിവിഷന് വാളയാര്‍ റെയ്ഞ്ചില്‍ കഞ്ചിക്കോട് റെയില്‍വേ ക്രോസിന് സമീപം തീവണ്ടി തട്ടി പിടിയാന ചെരിഞ്ഞതുമായി ബന്ധപ്പെട്ട് വനം വകുപ്പിലേയും റെയില്‍വേയിലേയും ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തില്‍ തീരുമാനിച്ചിട്ടുളളതായി പാലക്കാട് ഡി.എഫ്.ഒ അറിയിച്ചു.
നിലവിലുള്ള തീവണ്ടി വേഗതയായ മണിക്കൂറില്‍ 45 കീ.മി എന്നത് 35 കീ.മി ആയി കുറക്കാനാണ് തീരുമാനം. കഞ്ചിക്കോട് മുതല്‍ മധുക്കര വരെയുള്ള ഭാഗത്ത് നിലവിലുള്ള വേഗതയായ മണിക്കൂറില്‍ 45 കീ.മി എന്നത് തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക