ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ഥാടന യാത്രയാണ് ചാര്‍ധാം യാത്ര. ലക്ഷക്കണക്കിന് വിശ്വാസികളാണ് ഓരോ വര്‍ഷവും നടക്കുന്ന ഈ യാത്രയില്‍ പങ്കെടുക്കാറ്. ഗംഗോത്രി, യമുനോത്രി, കേദര്‍നാഥ്, ബദ്രിനാഥ് തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ യാത്ര വളരെ കഠിനമാണ്. ഇപ്പോഴിതാ ചാര്‍ധാം യാത്രയുടെ ഭാഗമായി കേദാര്‍നാഥ് ധാം നാളെ തുറക്കും. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേദാര്‍നാഥ് ധാം ഭക്തര്‍ക്കായി തുറക്കുന്നത്.
രാവിലെ എഴുമണിക്കാണ് ക്ഷേത്രം തുറക്കുക. ക്ഷേത്രത്തിലേക്കുള്ള പ്രധാന പാതകളായ സോന്‍പ്രയാഗ്, ഗൗരികുണ്ഡ് എന്നിവിടങ്ങളില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ബദരീനാഥ് മെയ് 12ന് തുറക്കും.
കേദാർനാഥ് തുറക്കുന്നതിന്റെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൗരികുണ്ഡിലെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിലും നേരിയ വർദ്ധനയാണുള്ളത്. കേദാർനാഥ് ധാമിന്റെ കവാടങ്ങൾ തുറക്കുന്നതിനായുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കേദാർനാഥ് ക്ഷേത്ര കവാടങ്ങൾ 40 ക്വിൻ്റൽ പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ടെന്ന് ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.
2023 നവംബര്‍ 15നാണ് കേദാര്‍നാഥ് ക്ഷേത്രം അടച്ചത്. നാളെയാണ് ചാര്‍ധാം യാത്രയ്ക്ക് തുടക്കമാവുന്നത്. ചതുര്‍ധാം യാത്രയ്ക്കുള്ള ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഏപ്രില്‍ പതിനഞ്ചിന് ആരംഭിച്ചിരുന്നു. യമുനോത്രിയില്‍ നിന്ന് ആരംഭിച്ച് ഗംഗോത്രിയിലേക്കും അവിടെ നിന്ന് കേദാര്‍നാഥിലേക്കും ഒടുവില്‍ ബദരീനാഥില്‍ അവസാനിക്കുന്നതാണ് ചാര്‍ധാം യാത്ര. കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങളിലേക്ക് 10, 12 തീയതികളിലായി തീർത്ഥാടനം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക