വയനാട് ജില്ലയിലെ സുഗന്ധഗിരി മരം മുറിക്കേസുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണം നടത്തുന്ന സംഘത്തിനെതിരെ വനിതാ റേഞ്ച് ഓഫീസർ പരാതി നൽകി. കേസുമായി ബന്ധപ്പെട്ട് നിലവിൽ സസ്പെൻഷനിൽ ഉള്ള വനിത റെയിഞ്ച് ഓഫീസർ കെ നീതുവാണ് പ്രത്യേക അന്വേഷണ സംഘം തന്നെ മാനസികമായും ശാരീരികമായും സമ്മർദ്ദത്തിലാക്കി എന്ന് കാണിച്ച് വനം മേധാവിക്ക് കത്ത് നൽകിയത്.
അനധികൃത മരം മുറി യഥാസമയം കണ്ടെത്തിയില്ലെന്നും മരംമുറി സമയത്ത് റേഞ്ച് ഓഫീസറുടെ ഭാഗത്തുനിന്ന് മതിയായ ഫീൽഡ് പരിശോധന ഉണ്ടായില്ലെന്നും ആണ് റെയിഞ്ച് ഓഫീസർ കെ നീതുവിനെതിരെ ഉന്നയിക്കപ്പെടുന്ന പ്രധാന ആരോപണം. രേഖകളുടെ അടിസ്ഥാനത്തിൽ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ കഴിയുമെന്ന് കാണിച്ചാണ് സുഗന്ധഗിരി മരംമുറി കേസിൽ അന്വേഷണം നടത്തിയ സംഘത്തിനെതിരെ സസ്പെൻഷനിലായ വനിതാ റേഞ്ച് ഓഫീസർ കെ നീതു ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
സുഗന്ധഗിരി മരം മുറിക്കേസുമായി ബന്ധപ്പെട്ട 10 പ്രതികളെയും അറസ്റ്റ് ചെയ്ത് റിമാൻഡിൽ ആക്കിയത് താനാണെന്നും അനധികൃത മരം മുറി കണ്ടെത്തുകയും തടികളും വാഹനങ്ങളും താൻ കണ്ടെടുക്കുകയും ചെയ്തുവെന്നും നീതു കത്തിൽ പരാമർശിക്കുന്നുണ്ട്.
അതേസമയം ഗസറ്റഡ് ഫോറസ്റ്റ് ഓഫീസേഴ്സ് അസോസിയേഷൻ സുഗന്ധഗിരി മരം മുറിയിൽ ഡി എഫ്ഒ ഷജ്നയെ സ്ഥലം മാറ്റിയ നടപടിക്കെതിരെ വനമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഡി എഫ് ഒ ഷജ്നയുടെ ജാഗ്രതക്കുറവ് മൂലമാണ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടും മുറിച്ച മുഴുവൻ കുറ്റികളും കണ്ടെത്താൻ കഴിയാതിരുന്നത് എന്നും തടികൾ കടത്തിക്കൊണ്ടുപോകാൻ കാരണമായതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം കേസ് രജിസ്റ്റർ ചെയ്ത ശേഷം തടികൾ എവിടേക്കും കൊണ്ടുപോയിട്ടില്ലെന്ന് അന്വേഷണസംഘം തന്നെ വ്യക്തത വരുത്തുന്ന റിപ്പോർട്ട് പൂഴ്ത്തിയാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് എന്നും ഇത് പിൻവലിക്കണം എന്നുമാണ് ഗസറ്റഡ് ഫോറസ്റ്റ് ഓഫീസ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക