ന്യൂഡല്‍ഹി: തൊഴില്‍ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരേ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കാബിന് ക്രൂവിന്റെ സമരം പിന്‍വലിച്ചെങ്കിലും സര്‍വീസുകള്‍ സാധാരണഗതിയിലാക്കാന്‍ കഴിഞ്ഞിട്ടില്ല. വെള്ളിയാഴ്ചയും 75 എയര്‍ഇന്ത്യ എക്പ്രസ് വിമാനങ്ങള്‍ റദ്ദ് ചെയ്യപ്പെട്ടു. ഞായറാഴ്ചയോടെ പ്രവര്‍ത്തനങ്ങള്‍ സാധരണഗതിയിൽ തിരികെ എത്തിക്കാൻ കഴിയുമെന്ന് അധികൃതരെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ എയര്‍ഇന്ത്യ എക്പ്രസ് വാക്താവ് ഇതുസംബന്ധിച്ച് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
കഴിഞ്ഞ ദിവസമാണ് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിൻവലിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റും ജീവനക്കാരും തമ്മിൽ ഒത്തുതീർപ്പിലെത്തിയതോടെയാണ് സമരം അവസാനിപ്പിച്ചത്. പിരിച്ചുവിട്ട എല്ലാവരെയും തിരിച്ചെടുക്കാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് തൊഴിലാളി യൂണിയന് ഉറപ്പ് നൽകിയിരുന്നു. ജീവനക്കാർ ഉയർത്തിയ പ്രശ്നങ്ങൾ പരിശോധിക്കുമെന്നും കമ്പനി ഉറപ്പു നൽകി. ഇതോടെ സമരം പിൻവലിക്കാമെന്ന് തൊഴിലാളി യൂനിയനും അറിയിക്കുകയായിരുന്നു.
എയര്‍ ഇന്ത്യ ജീവനക്കാര്‍ കൂട്ട അവധിയെടുത്തതോടെ നിരവധി ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകളാണ് കഴിഞ്ഞ ദിവസം മുതല്‍ റദ്ദാക്കിയത്. അപ്രതീക്ഷിതമായി സര്‍വീസുകള്‍ റദ്ദാക്കിയതുമൂലം നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ഫ്ളൈറ്റ് റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ക്ഷമ ചോദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക