കേരളത്തിൽ ഈ അക്കാദമികവർഷം മുതൽ നാലുവർഷ ബിരുദം ആരംഭിക്കുകയാണ്. മൂന്നുവർഷം കൊണ്ട് 133 ക്രെഡിറ്റുകൾ ആർജ്ജിച്ചാൽ വിദ്യാർത്ഥികൾക്ക് ബിരുദം നേടി പുറത്തിറങ്ങാം എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. നാലാം വർഷം ഗവേഷണാത്മക പ്രവർത്തനങ്ങളും ഇന്റേൺഷിപ്പും പ്രൊജക്റ്റുകളും ആയി മൊത്തം 177 ക്രെഡിറ്റ് ആർജ്ജിച്ചാൽ ഓണേഴ്സ് ബിരുദം ലഭിക്കും. സ്കിൽ കോഴ്സുകൾക്കും ക്രെഡിറ്റ് ലഭിക്കും. വിദ്യാർത്ഥി കേന്ദ്രിതമായ സമീപനത്തോടെ വലിയ സ്വാതന്ത്ര്യവും സ്വാച്ഛന്ദ്യവും വിദ്യാർത്ഥിക്ക് ലഭിക്കും വിധത്തിലാണ് കരിക്കുലം ഡിസൈൻ ചെയ്തിട്ടുള്ളത്.
ജൂലൈ ഒന്നിന് ഈ വർഷം നാലുവർഷബിരുദ പ്രോഗ്രാമിന്റെ ക്ലാസുകൾ ആരംഭിക്കും. മെയ് 20ന് മുമ്പ് അപേക്ഷ ക്ഷണിക്കും. ജൂൺ 15നകം ട്രയൽ റാങ്ക് ലിസ്റ്റും അവസാന റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും. ജൂൺ 20 മുതൽ പ്രവേശനം ആരംഭിക്കും.
നാലുവർഷ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുന്നതോടുകൂടി വിദ്യാർത്ഥികൾക്ക് പുതിയ കാലത്തെ അക്കാദമിക് കരിയർ സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് രൂപകൽപ്പന ചെയ്യാൻ സാധിക്കും. അതായത് കെമിസ്ട്രിയോടൊപ്പം ഫിസിക്സും കണക്കും നിർബന്ധമായി പഠിക്കേണ്ടതുണ്ടെങ്കിൽ പുതിയ സംവിധാനം അനുസരിച്ച് അത് കെമിസ്ട്രിയോടൊപ്പം ഫിസിക്സും ഇലക്ട്രോണിക്സും ചേർന്നോ അല്ലെങ്കിൽ സാഹിത്യവും സംഗീതവും ചേർന്നോ അതുമല്ലെങ്കിൽ കെമിസ്ട്രി മാത്രമായോ പഠിക്കാനുള്ള അവസരവും വിദ്യാർത്ഥിക്ക് ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക