കോഴിക്കോട്: വിനോദ സഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയായിരുന്ന കക്കയം ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറന്ന് പ്രവർത്തിക്കുന്നു. ഇന്ന് മുതല്‍ സന്ദര്‍ശകരെ കക്കയത്തേക്ക് അനുവദിക്കും. കക്കയം ഫോറസ്റ്റ് ഓഫീസില്‍ കെ എം സച്ചിന് ദേവ് എം എല്‍ എയുടെ സാന്നിധ്യത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കക്കയം ഡാം സൈറ്റ് മേഖലയിലേക്കുള്ള പ്രവേശനം ഇതിന് മുൻപ് തന്നെ ആരംഭിച്ചിരുന്നെങ്കിലും ഇക്കോ ടൂറിസം സെന്റര്‍ തുറക്കാത്തതിനാല്‍ ഇവിടുത്തെ പ്രധാന ആകര്‍ഷണ കേന്ദ്രമായ ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് കഴിഞ്ഞിരുന്നില്ല.
എറണാകുളം സ്വദേശിയായ യുവതിയെയും മകളെയും കഴിഞ്ഞ ജനുവരി 20നാണ് കാട്ടുപോത്ത് ആക്രമിച്ചത്. പിന്നീട് മാര്‍ച്ച് അഞ്ചിന് സ്ഥലത്തെ കര്‍ഷകനായ പാലാട്ടിയില്‍ അബ്രഹാമിനെ കാട്ടുപോത്ത് കുത്തിക്കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നത് അനിശ്ചിതമായി തുടരുകയായിരുന്നു.
ടൂറിസം കേന്ദ്രം അടച്ചത് കാരണം വിനോദ സഞ്ചാരികളെ ആശ്രയിച്ച് കഴിഞ്ഞിരുന്ന വ്യാപാരികളുടെയും ഓട്ടോ ടാക്സി ജീവനക്കാരുടെയും ജീവിതം ദുരിതത്തിലായിരുന്നു. ഇവര്‍ക്ക് ആശ്വാസമേകുന്ന തീരുമാനം കൂടിയാണ് നിലവിൽ വന്നിരിക്കുന്നത്.
വനമേഖലയോട് ചേര്‍ന്നുള്ള ഉരക്കുഴി ഭാഗത്തേക്കുള്ള പ്രവേശനത്തിന് സുരക്ഷ ഉറപ്പാക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. പെരുവണ്ണാമൂഴി റെയ്ഞ്ച് ഓഫീസര്‍ എന്‍. പ്രബീഷ്, കക്കയം ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ സി. വിജിത്ത്, സുനില്‍ പാറപ്പുറം, മുജീബ് കോട്ടോല, സിബി മണ്ണനാല് എന്നിവർ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക