തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെ എസ് ആർ ടി സി ഡ്രൈവർ യദുവും തമ്മിൽ നടുറോഡിൽ തർക്കത്തിൽ ഏർപ്പെട്ട കേസിൽ, നഷ്ടപ്പെട്ട മെമ്മറി കാർഡ് കണ്ടെത്താനുള്ള ശ്രമത്തിൽ പൊലീസ്. സംഭവത്തിൽ ബസ് കണ്ടക്ടർ സുബിനെ തമ്പാനൂർ പൊലീസ് ചോദ്യം ചെയ്തു.
സുബിൻ ഡി വൈ എഫ് ഐ പ്രവർത്തകനാണെന്ന് നേരത്തെ യദു ആരോപിച്ചിരുന്നു. ബസ് പാർക്ക് ചെയ്ത സ്ഥലത്തും പരിസരത്തും സംഭവ സമയത്തും പിറ്റേന്നും ഡ്യൂട്ടിക്ക് ഉണ്ടായിരുന്നവരെയും പോലീസ് ചോദ്യം ചെയ്യും. ഇവരിൽ നിന്ന് വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
സമീപത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. സംഭവം നടന്നതിന്റെ പിറ്റേ ദിവസം ബസിന് സമീപത്ത് കൂടി യദു പോകുന്ന ദൃശ്യം കെ എസ് ആർ ടി സി ഡിപ്പോയിലെ ക്യാമറയിൽ പതിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് യദുവിന്റെ മൊഴിയെടുത്തിരുന്നു.
അതേസമയം, യദുവിന്റെ പരാതിയിൽ കോടതി നിർദേശം അനുസരിച്ച്, മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും ഉൾപ്പടെയുള്ള അഞ്ച് പേർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ വ്യക്തമാക്കിക്കൊണ്ടുള്ള പൊലീസിന്റെ നോട്ടീസ് വൈകും. സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ് ലഭിച്ചാലേ നോട്ടീസ് അയയ്ക്കാവൂ എന്ന് കന്റോൺമെന്റ് പൊലീസിന് നിർദേശം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക