തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പൊലീസ് സംരക്ഷണത്തിൽ വീണ്ടും തുടങ്ങാനുള്ള നീക്കം ഫലം കണ്ടില്ല. ടെസ്റ്റിനായി സ്ലോട്ട് ലഭിച്ചയാളുകൾ പല സ്ഥലങ്ങളിലും എത്തിയില്ല. എറണാകുളം കാക്കനാട് അപേക്ഷിച്ചവർ ആരും എത്താത്തതിനാൽ ടെസ്റ്റ് ഉപേക്ഷിക്കുകയാണെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പുതിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ അറിയിച്ചതോടെ സമരപരിപാടികൾ കടുപ്പിക്കാൻ ഡ്രൈവിംഗ് സ്കൂളുകാർ തീരുമാനമെടുത്തു. ടെസ്റ്റ് തടയാൻ തന്നെയാണ് സംയുക്ത സമരസമിതി സ്വീകരിച്ചിരിക്കുന്ന തീരുമാനം. കഴിഞ്ഞ ഒമ്പത് ദിവസമായി സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നില്ല. പുതിയ സജ്ജീകരണങ്ങൾ തയ്യാറാക്കി ടെസ്റ്റ്മായി മുൻപോട്ട് നീങ്ങാനാണ് മന്ത്രിയുടെ നിർദേശം.
കെ.എസ്.ആര്.ടി.സിയുടെ ഭൂമിയിലും ടെസ്റ്റ് നടത്താൻ മന്ത്രി അനുമതി കൊടുത്തിട്ടുണ്ട്. സ്ലോട്ട് ലഭിച്ച ആളുകൾ ഉറപ്പായും ടെസ്റ്റിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കിൽ പോലീസ് സംരക്ഷണം തേടാനും ആര്.ടി.ഒമാർക്ക് നിർദേശം ലഭിച്ചിട്ടുണ്ട്.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പാലക്കാട്ടും പ്രതിഷേധം നടന്നിരുന്നു. മലമ്പുഴയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ കുത്തുപാള കഞ്ഞി വെച്ചായിരുന്നു ഉടമകൾ പ്രതിഷേധിച്ചത്. കഴിഞ്ഞ 9 ദിവസമായി ആളുകൾ സ്വമേധയാ ഡ്രൈവിംഗ് ടെസ്റ്റുകളിൽ നിന്നും മാറി നിൽക്കുകയാണെന്നും സ്കൂൾ ഉടമകൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക