ഡെറാഡൂൺ: ഗുണനിലവാരമില്ലാത്ത ഉൽപ്പന്നം വിറ്റതിന് പതഞ്ജലിയുടെ ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്ക്ക് തടവ് ശിക്ഷയും പിഴയും വിധിച്ച് കോടതി. ചിത്തോരഗഡിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് പിഴയും ആറുമാസം തടവും വിധിച്ചത്. ഉത്തരേന്ത്യയിലെ പ്രധാന പലഹാരങ്ങളിൽ ഒന്നായ സോൻ പാപ്ഡി ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടി.
പതഞ്ജലി ആയൂർവേദ് ലിമിറ്റഡിന്റെ അസിസ്റ്റന്റ് മാനേജർ അഭിഷേക് കുമാർ, കച്ചവടക്കാരനായ ലീലാ ധർ പഥക്, വിതരണക്കാരനായ അജയ് ജോഷി എന്നിവർക്കാണ് കോടതി പിഴയും തടവ് ശിക്ഷയും വിധിച്ചത്.ഉത്തരാഖണ്ഡിലെ രുദ്രാപൂരിലെ ലബോറട്ടറിൽ നടത്തിയ പരിശോധനയിലാണ് പതഞ്ജലിയുടെ സോന പപ്പടിക്ക് ഗുണനിവാരമില്ലെന്ന് കണ്ടെത്തിയത്.
2019ലാണ് കേസിനാസ്പദമായ സംഭവം. ചിത്തോരഗഡ് ബെറിനാഗിലെ ലീലാ ധർ പഥക്കിന്റെ കടയിൽനിന്നാണ് ഗുണനിലവാരമില്ലാത്ത ഉൽപ്പന്നം ഭക്ഷ്യ സുരക്ഷാ ഇൻസ്പെക്ടർ പിടിച്ചെടുത്തത്. തുടർന്ന് നടത്തിയ ഫോറൻസിക് പരിശോധനയിലാണ് സോൻ പാപ്ഡിക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. കേസിൽ ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസർ മൂന്ന് പേർക്കെതിരെയും കേസെടുക്കുകയായിരുന്നു. തുടർന്ന് രാംനഗറിലെ കനഹാ ജി ഡിസ്ട്രിബ്യൂട്ടറിനും ഹരിദ്വാറിലെ പതഞ്ജലി ആയുർവേദ ലിമിറ്റഡിനും നോട്ടീസ് നൽകി.
2020 ഡിസംബറിൽ രുദ്രാപൂരിലെ പരിശോധനാ ലബോറട്ടറി ഉൽപ്പന്നത്തിന് ഗുണനിലവാരമില്ലെന്ന് കാണിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന് നോട്ടീസ് അയച്ചു. ഇതിനെ തുടർന്ന് കടയുടമ ലീലാ ധർ പഥക്, വിതരണക്കാരൻ അജയ് ജോഷി, പതഞ്ജലി അസിസ്റ്റൻ്റ് മാനേജർ അഭിഷേക് കുമാർ എന്നിവർക്കെതിരെ കേസെടുക്കുകയായിരുന്നു. മൂന്നുപേർക്കും യഥാക്രമം 5000, 10,000, 25,000 രൂപ പിഴയും ആറ് മാസം തടവുമാണ് വിധിച്ചത്.
നേരത്തെ പതഞ്ജലി ആയുർവേദ ലിമിറ്റഡിന്റെ 14 ഉത്പന്നങ്ങളുടെ നിർമാണ ലൈസൻസ് ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസെൻസിങ് അതോറിറ്റി (എസ്എൽഎ) റദ്ദാക്കിയിരുന്നു. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് റൂൾസ് 1954ലെ റൂൾ 159(1) പ്രകാരമായിരുന്നു നടപടി. സഹോദര സ്ഥാപനമായ ദിവ്യ ഫാർമസിയുടേയും ലൈസൻസ് റദ്ദാക്കിയിട്ടുണ്ട്. ഉത്പന്നങ്ങൾക്ക് നിയമവിരുദ്ധമായി പരസ്യം നൽകിയതിൽ നടപടിയെടുക്കാത്തത്തിൽ ഏപ്രിൽ 10ന് സുപ്രീംകോടതി അതോറിറ്റിയെ രൂക്ഷമായി വിമർശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക