ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ. ഇന്ന് നിശബ്ദ പ്രചാരണമാണ്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 2019ലെ തിരഞ്ഞെടുപ്പിൽ 49-ൽ 32 സീറ്റുകളും ബിജെപിക്ക് ഒപ്പമായിരുന്നു. കോൺഗ്രസിന് ഒരു സീറ്റ് മാത്രമാണ് നേടാനായത്.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കുറവ് മണ്ഡലങ്ങൾ ജനവിധി എഴുതുന്നത് നാളെയാണ്. ഉത്തർപ്രദേശിലെ 14, മഹാരാഷ്ട്രയിലെ 13, പശ്ചിമബംഗാളിലെ ഏഴ് എന്നിങ്ങനെ സീറ്റുകളിലേക്കും നാളെ വോട്ടെടുപ്പ് നടക്കും.
ബിഹാർ, ഒഡിഷ എന്നിവിടങ്ങളിലെ അഞ്ച് വീതം സീറ്റുകൾ, ഝാർഖണ്ഡിലെ മൂന്ന് സീറ്റുകൾ, കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മുകശ്മീർ ലഡാക്ക് എന്നിവിടങ്ങളിലെ ഓരോ സീറ്റുകളിലേക്കും ആണ് വോട്ടെടുപ്പ്. അവശേഷിക്കുന്ന 13 സീറ്റുകളിൽ നാളെ തിരഞ്ഞെടുപ്പ് നടക്കുന്നതോടെ മഹാരാഷ്ട്രയിലെ 48 സീറ്റുകളിലും വോട്ടെടുപ്പ് പൂർത്തിയാകും. ആകെ 695 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തു ഉള്ളത്.
രണ്ടാം മണ്ഡലമായ റായ്ബറേലിയിൽ മത്സരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, പീയുഷ് ഗോയൽ, രാജീവ് പ്രതാപ് റൂഡി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള, എല്‍ജെപി നേതാവ് ചിരാഗ് പാസ്വാൻ തുടങ്ങിയവരാണ് തിങ്കളാഴ്ച ജനവിധി തേടുന്ന പ്രമുഖർ.
അഞ്ചാം ഘട്ടത്തോടെ ആകെയുള്ള 543-ൽ 428 സീറ്റുകളിൽ വോട്ടെടുപ്പ് പൂർത്തിയാകും. ലോക്സഭാ തിരഞ്ഞെടുപ്പിനോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും പുരോഗമിക്കുന്ന ഒഡീഷയിലെ 35 അസംബ്ലി സീറ്റുകളിലേക്കും നാളെ വോട്ടെടുപ്പ് നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക