ജിദ്ദ: സൗദിയിലേക്കുൾപ്പെടെ സന്ദർശക വിസയിൽ എത്തുന്നവർ റിട്ടേൺ ടിക്കറ്റും എടുക്കണമെന്ന് ഗൾഫ് എയർ. ഇരുടിക്കറ്റും എടുക്കാത്ത സന്ദർശകവിസക്കാർക്ക് ബോഡിങ് അനുവദിക്കില്ല. ഇതോടെ ഗൾഫ് എയറിൽ യാത്ര ചെയ്യുന്നവർ രണ്ട് ടിക്കറ്റും അവരിൽ നിന്ന് തന്നെ എടുക്കേണ്ടി വരും. ബഹറൈന്റെ ദേശീയ വിമാന കമ്പനി ട്രാവൽ ഏജൻസികൾക്കയച്ച സർക്കുലറിലാണ് ഗൾഫ് എയർ ഇക്കാര്യമറിയിച്ചത്. ഏതൊരു ഗൾഫ് രാജ്യത്തേക്കും സന്ദർശന വിസയിൽ യാത്ര ചെയ്യാനും ഈ വ്യവസ്ഥ ബാധകമായിരിക്കും.
രണ്ട് വ്യത്യസ്ത വിമാന കമ്പനികളുടെ ടിക്കറ്റുകളെടുക്കുന്ന സന്ദർശക വിസക്കാർക്ക് ബോഡിംഗ് അനുവദിക്കില്ലെന്നാണ് ഗൾഫ് എയർ നൽകുന്ന നിർദേശം. വിവിധ വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്കുകൾ പരിശോധിച്ച ശേഷമാണ് സന്ദർശക വിസക്കാർ ടിക്കറ്റെടുക്കുന്നത്. മാത്രമല്ല സന്ദർശന വിസ കാലാവധി പുതുക്കി ലഭിക്കുന്നതിനെയും ആശ്രയിച്ചായിരിക്കും ടിക്കറ്റെടുക്കുക. വിസ കാലാവധി അവസാനിക്കാറാകുമ്പോൾ നാട്ടിലേക്ക് തിരിച്ച് പോകുന്നതിന് തൊട്ടു മുമ്പാണ് കൂടുതൽ പേരും ടിക്കെറ്റെടുക്കാറുള്ളത്. അവര്‍ക്കെല്ലാം ഇതൊരു തിരിച്ചടിയാണ്.
അതെസമയം, ദോഹ- ബഹ്റൈന്‍ സെക്ടറില്‍ പ്രതിവാര സര്‍വീസുകള്‍ വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ച് ഗള്‍ഫ് എയര്‍. പ്രതിവാര സര്‍വീസുകള്‍ 21ല്‍ നിന്ന് 37 ആയി ഉയര്‍ത്തിയതായി കമ്പനി അറിയിച്ചു. പുതിയ സർവീസുകൾ നിലവിൽ വന്നു.
യാത്രക്കാർ വർധിച്ചതിനെത്തുടർന്നാണ് തീരുമാനം. മിഡിൽ ഈസ്റ്റ്, ഏഷ്യ, യൂറോപ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്താനും പുതിയ സർവീസുകൾ ഗുണകരമാണ്. യാത്രക്കാർക്ക് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള സേവനവും സൗകര്യവും നൽകുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് ഗൾഫ് എയർ വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക