കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേയെ നിയമിച്ചു. ക്ലബ് അധികൃതർ വാർത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. 2026 വരെയാണ് സ്റ്റാറേയുമായി ബ്ലാസ്റ്റേഴ്സ് കരാർ ഒപ്പുവെച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടായി പരിശീലക രംഗത്തുള്ള പരിചയ സമ്പന്നനാണ് മിക്കേൽ. വിവിധ രാജ്യങ്ങളിലെ ലീഗുകളില്‍ പരിശീലിപ്പിച്ചതിന്റെ മികവും പരിശീലകനുണ്ട്.
48 കാരനായ സ്റ്റാറേ സ്വീഡിഷ് ക്ലബായ വാസ്ബി യൂണൈറ്റഡിലൂടെയാണ് പരിശീലക രംഗത്തേക്കെത്തിയത്. 2009ൽ സ്വീഡിഷ് ക്ലബായ എഐകെയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റു. എഐകെയ്ക്കൊപ്പം സ്വീഡിഷ് ലീഗ് ആയ ഓൾസ്വെൻസ്കാൻ സ്റ്റാറേ സ്വന്തമാക്കിയിട്ടുണ്ട്.
സ്വീഡനിലെ എഐകെ, ഐഎഫ്കെ ഗോട്ബര്‍ഗ്, ബികെ ഹകന്‍, ഗ്രീസിലെ പനിയോനിയോസ്, ചൈനീസ് ടീം ഡാലിയന്‍ യിഫാങ്, അമേരിക്കയിലെ സാന്‍ ജോസ് എര്‍ത്ക്വിക്സ്, നോര്‍വെ ടീം സാര്‍ബ്സ്ബര്‍ഗ്, തായ്ലന്ഡ് ടീം ഉത്തൈ താനി ടീമുകളെയാണ് മിക്കേൽ നേരത്തെ പരിശീലിപ്പിച്ചത്.
കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മിക്കേൽ സ്റ്റാറേ പറഞ്ഞു. ഏഷ്യയിൽ തന്റെ പരിശീലക കാലയളവ് തുടരാൻ കഴിഞ്ഞതിൽ സന്തോഷം. ഇന്ത്യയിലെത്തി എല്ലാവരെയും കാണാൻ താൻ ആഗ്രഹിക്കുന്നു. ബ്ലാസ്റ്റേഴ്സിനൊപ്പം വലിയ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്റ്റാറേ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക