പാലക്കാട്: കൊല്ലങ്കോട് വനംവകുപ്പ് പിടികൂടിയ പുലി ചത്തത് ഹൃദയാഘാതവും ആന്തരിക രക്തസ്രാവവും മൂലമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. ഏറെനേരം കമ്പിയിൽ കുടുങ്ങിക്കിടന്നത് ശ്വാസകോശത്തെ ബാധിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. പുലി കുടുങ്ങിയത് പന്നിക്കെണിയിലാണെന്ന വനം വകുപ്പിന്റെ പ്രാഥമിക നിഗമനവും പോസ്റ്റ് മോർട്ടം ശരിവെച്ചു. ഇന്നലെയാണ് കൊല്ലങ്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പിവേലിയിൽ പുലി കുടുങ്ങിയത്.
അതേസമയം പുലി കമ്പിവേലിയിൽ കുടുങ്ങിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് വനം വകുപ്പ് പ്രതികരിച്ചു. കൊല്ലങ്കോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ഇന്നലെ വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പി വേലിയിൽ കുടുങ്ങിയ പുലിയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മയക്കുവെടിവെച്ച് പിടികൂടിയത്.
മയക്കുവെടി വെച്ചതിന് ശേഷമായിരുന്നു ആര്‍ആര്‍ടി സംഘം പുലിയുടെ സമീപത്തെത്തി സാഹസികമായി കൂട്ടിലാക്കിയത്. അവശതകൾ പ്രകടിപ്പിച്ച പുലിയെ പിന്നീട് നിരീക്ഷണത്തിൽ വെച്ചു. നിരീക്ഷണത്തിൽ കഴിയവയെയാണ് പുലി ചത്തത്.
പുലി കമ്പിവേലിയില്‍ കുരുങ്ങിയ സംഭവത്തില്‍ സ്ഥലം ഉടമക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. വന്യമൃഗങ്ങളെ പിടികൂടാന്‍ സ്ഥാപിച്ച വേലിയിലാണ് പുലി കുരുങ്ങിയതെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടാണ് പുലിക്ക് ഏറെ പരിശ്രമിച്ചിട്ടും രക്ഷപ്പെടാന്‍ കഴിയാതിരുന്നത്. സാധാരണ കമ്പി കൊണ്ടല്ല വേലി കെട്ടിയതെന്നും വനംവകുപ്പ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക