തിരുവനന്തപുരം: മദ്യ നയത്തിൽ ഇളവ് കിട്ടാൻ കോഴ നൽകണമെന്ന ശബ്ദരേഖ പുറത്ത്. ബാറുടമകൾ 2.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംഘടന വൈസ് പ്രസിഡന്റ് അനിമോന്റെ ശബ്ദരേഖയിൽ വ്യക്തമാക്കുന്നത്.
പണം രണ്ടു ദിവസത്തിനുള്ളിൽ നൽകണമെന്നും ഡ്രൈ ഡേ ഒഴിവാക്കാനും മറ്റു ഇളവുകൾക്കും കൊടുക്കേണ്ടത് കൊടുക്കണമെന്നും ശബ്ദരേഖയിൽ സൂചിപ്പിക്കുന്നു. ഇപ്പോഴത്തെ മദ്യനയത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നതിന് ഉദ്യോഗസ്ഥ തലത്തിലും സര്‍ക്കാര്‍ തലത്തിലും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ശബ്ദരേഖ പുറത്തായത്.
”ഇലക്ഷന് കഴിഞ്ഞാലുടന്‍ പുതിയ പോളിസി വരുന്നതാണ്. ഡ്രൈ ഡേ എടുത്തുകളയും. ബാക്കി കാര്യങ്ങളൊക്കെ കഴിഞ്ഞ ജനറല്‍ ബോഡി മീറ്റിംഗില്‍ സൂചിപ്പിച്ചതാണ്. ഇതൊക്കെ ചെയ്തു തരുന്നുണ്ടെങ്കില്‍ കൊടുക്കണ്ടതായിട്ടുള്ള കാര്യങ്ങള്‍ നമ്മള് കൊടുക്കണം. അതിനാരും ഇടുക്കി ജില്ലയില്‍ നിന്നും ഇത്രയും ഹോട്ടലുകളുള്ള സ്ഥലത്തു നിന്നും ഒരു ഹോട്ടല്‍ മാത്രമേ രണ്ടര ലക്ഷം രൂപ കൊടുത്തിട്ടുള്ളു. ബാക്കി ഒരു ഹോട്ടലും തന്നിട്ടില്ലെന്ന വിവരം എല്ലാവരെയും അറിയിക്കുന്നു. പിന്നെ പലരും അവടെ കൊടുത്തു ഇവിടെ കൊടുത്തു എന്നു പറയുന്നതെല്ലാം വെറുതെ ഫേക്ക് ആയിട്ടുള്ള വാര്‍ത്തയാണ് അത്. നമ്മള് കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. ആര്‍ക്കും ആരുമായും വേറെ ബന്ധങ്ങളില്ല. രണ്ടര ലക്ഷം രൂപ കൊടുക്കാന്‍ പറ്റുന്നവര്‍ രണ്ടു ദിവസത്തിനുള്ളില്‍ ഈ ഗ്രൂപ്പിലിടുക. നിങ്ങളുടെ ആരുടെയും ഒരു പത്തു ദിവസം നഷ്ടപ്പെടില്ല, അതിനെല്ലാം കൃത്യമായ കണക്കുണ്ട്. പിന്നെ വിശ്വാസമില്ലാത്തവര്‍ അവരവരുടെ ഇഷ്ടം പോലെ ചെയ്യൂ. സഹകരിച്ചില്ലെങ്കില്‍ വലിയൊരു നാശത്തേക്കാണ് പോകുന്നത്. ഇതെല്ലാവരോടും നേരത്തെ ഒന്നു അറിയിച്ചു എന്നേയുള്ളൂ” എന്നാണ് അനിമോന്റെ ശബ്ദരേഖയില്‍ പരാമർശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക