തിരുവനന്തപുരം: സംസ്ഥാനത്ത് അതി തീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. പത്തനംതിട്ട ജില്ലയിലെ എക്കോ ടൂറിസം കേന്ദ്രമായ ഗവിയില്‍ വനം വകുപ്പിന്റെ പാക്കേജില്‍ വരുന്നവര്‍ ഒഴികെയുള്ള സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഗവിയിലേക്കുള്ള ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഗവിക്ക് പുറമെ പൊന്മുടി ഇക്കോടൂറിസം കേന്ദ്രത്തിലേക്കും സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊന്മുടി ഇക്കോടൂറിസം കേന്ദ്രത്തിലേക്കുള്ള യാത്ര നിരോധിച്ചതായി തിരുവനന്തപുരം ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചിരുന്നു. അതിരപ്പിള്ളി വാഴച്ചാല്‍ ഉള്‍പ്പടെയുള്ള തൃശൂര്‍ ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു. ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ രാത്രികാല യാത്രയ്ക്ക് നിരോധനമുണ്ട്. സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് വെള്ളച്ചാട്ടങ്ങള്‍ക്കും ജലാശയങ്ങള്‍ക്കും സമീപത്തുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. അതിനാൽ ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനരികെ ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി മഴയ്ക്കൊപ്പം ശക്തമായും കാറ്റിനും സാധ്യതയുണ്ട്. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ക്കാണ് ഓറഞ്ച് മുന്നറിയിപ്പുള്ളത്.
തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണുള്ളത്. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക