ആലപ്പുഴ: മഴ കനത്തതോടെ ആലപ്പുഴയിലെ കടലോരവും പ്രക്ഷുബ്ധമാകുന്നു. കടൽ ഭിത്തി വാഗ്ദാനത്തിൽ ഒതുങ്ങുന്നതിനാൽ ഏത് നിമിഷവും കടൽ കരയിലേക്ക് അടിച്ച് കയറുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. കടലാക്രമണ പ്രതിരോധം വൈകിയാൽ തീരദേശ റോഡിൽ സഞ്ചാരം അതീവ ദുഷ്കരമാകും.
മഴയുടെ ശക്തിക്കനുസരിച്ച് പ്രക്ഷുബ്ദമാകുന്ന ശീലമാണ് കടലിന് വന്നത്. മഴ തീവ്രമാകുന്നതോടെ കടൽ ഇരമ്പിയെത്തുന്നത് ഈ റോഡിലേക്കാണ്. അതിനാലാണ് മഴക്കുമുമ്പേ കടൽക്കരയുടെ സംരക്ഷണത്തിനായി മുറവിളി കൂട്ടിയത് . ആറാട്ടുപുഴ എം.ഇ.എസ് ജങ്ഷൻ, തൃക്കുന്നപ്പുഴ മൂത്തേരിൽ ഗസ്റ്റ് ജങ്ഷൻ എന്നിവിടങ്ങളിൽ കടലും റോഡും തമ്മിൽ ചുവടുകളുടെ അകലം മാത്രമായി കുറഞ്ഞു. കടൽ ഒന്നാഞ്ഞടിച്ചാൽ തൃക്കുന്നപ്പുഴ-വലിയഴീക്കൽ തീരദേശ റോഡ് കടലെടുക്കുന്ന ഗതിയിലാണ്.
ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ കടലാക്രമണ ഭീഷണി ഗുരുതരമായുള്ള പ്രദേശങ്ങളിൽ ജിയോ ബാഗിൽ മണൽ നിറച്ച് താൽക്കാലിക പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കാൻ 1.26 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നടപടികൾ മാത്രമില്ല. കടൽ കയറി റോഡ് തകർന്നാൽ തീരദേശ റോഡിലെ ഗതാഗതം മുഴുവൻ പ്രതിസന്ധിയിലാകും. ആറാട്ടുപുഴ വലിയഴിക്കൽ അഴീക്കോടൻ നഗർ പെരുമ്പള്ളി, കള്ളിക്കാട്, പത്തിശേരിൽ ജങ്ഷൻ വരെയുള്ള ഭാഗത്തും തൃക്കുന്നപ്പുഴ മൂത്തേരിൽ ജംഗ്ഷന് മുതൽ വടക്കോട്ട് മതുക്കൽ വരെയും ഗുരുതരമായ കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്. യുദ്ധ കാലാടിസ്ഥാനത്തിൽ കടലാക്രമണ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ തീരത്ത് വലിയ ദുരിതങ്ങളാണ് സൃഷ്ടിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക