ഫ്ളെമിംഗോ അഥവാ അരയന്നങ്ങൾക്കായി സൃഷ്ടിച്ച നീർത്തടങ്ങൾ വരളാതെ സൂക്ഷിക്കേണ്ടത് തദ്ദേശീയ സർക്കാറിന്റെ ഉത്തരവാദിത്തമാണെന്ന് സീവുഡ്സ് മലയാളി സമാജം. നവി മുംബൈ മുനിസിപ്പാലിറ്റി ആസ്ഥാന മന്ദിരത്തിനടുത്തുള്ള വരണ്ട ഡി പി എസ് താടാകം അരയന്ന പക്ഷികളുടെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുമെന്ന് സമാജം പ്രവർത്തകർ ചൂണ്ടിക്കാട്ടി. ഇതിനെതിരെ നവി മുംബൈ മുനിസിപ്പാലിറ്റി അധികൃതർക്കും സിഡ്കോ അധികൃതർക്കും സീവുഡ്സ് മലയാളി സമാജം കത്തെഴുതുമെന്ന് സെക്രട്ടറി രാജീവ് നായർ പറഞ്ഞു.
രണ്ടായിരത്തോളം അരയന്ന പക്ഷികൾ ജ്വൽ ഓഫ് നവി മുംബൈയ്ക്ക് സമീപമുള്ള പാർക്കിലും തമ്പടിച്ചിട്ടുണ്ടെന്ന് രാജീവ് നായർ പറഞ്ഞു. ടി എസ് ചാണക്യ എന്ന ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയുടെ മുംബൈ ക്യാമ്പസ്സിന്റെ പുറകിലുള്ള തടാകത്തിൽ തിരക്ക് കൂടിയതാവും ഒരു കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ നീർത്തടങ്ങളിലെ ആൽഗെകളും പ്രാണികളുമാണ് ഈ പക്ഷികളുടെ പ്രധാന ഭക്ഷണം. ഈ ആൽഗെകളാണ് ഫ്ളെമിംഗോ പറവകൾക്ക് പിങ്ക് നിറം സമ്മാനിക്കുന്നത്. ഏറ്റവും കലപില കൂട്ടുന്ന പക്ഷിക്കൂട്ടങ്ങൾ ഇവയാണെത്രേ. മറ്റു രാജ്യങ്ങളിൽ നിന്നും പറന്നെത്തുന്ന രാജഹംസങ്ങൾ കച്ചിൽ എത്തുകയും അവിടെ നിന്ന് താനെയിലും പരിസരങ്ങളിലും തമ്പടിച്ചിരിക്കുകയാണ് ഫ്ളെമിംഗോ പക്ഷികൾ. എൻ ആർ ഐ കെട്ടിട സമുച്ചയങ്ങളുടെ അരികിലുള്ള ഡി പി എസ് തടാകം വറ്റി വരണ്ടത് ഫ്ളെമിംഗോ പക്ഷികൾക്ക് വൻ തിരിച്ചടിയാണെന്ന് ബിജി ബിജു പറഞ്ഞു. ഒരു ഡസനോളം പക്ഷികൾ മരിച്ച് വീണ് ദേശശ്രദ്ധയാകർഷിച്ച അതേ സീവുഡ്സിൽ വേലിയേറ്റത്തിന്റെ വെള്ളം വരേണ്ട വഴികളടച്ച് ഒരു തടാകത്തിനെ ദരിദ്രമാക്കിയത് ദേശീയ ദുരന്തമാണ് എന്ന് ബിജി പറഞ്ഞു.
ഡി പി എസ് തടാകത്തിലേക്കാ നിർബ്ബാധം വെള്ളമിറങ്ങുന്നത് ഉറപ്പു വരുത്താൻ സർക്കാർ ഏജൻസിയായ സിഡ് കോ ഉത്തരവാദിത്തമേറ്റതായിരുന്നു. കഴിഞ്ഞ വർഷം ഫ്ളെമിംഗോ പക്ഷികളുടെ സംരക്ഷണത്തിനായി നിരവധി ഉദ്യമങ്ങൾ ചെയ്ത സംഘടനയായിരുന്നു സീവുഡ്സ് മലയാളി സമാജം. ബോട്ട് ജെട്ടി നിർമ്മാണത്തിന്റെ മറവിൽ വേലിയേറ്റ സമയത്ത് വെള്ളമിറങ്ങേണ്ട വഴികൾ അടച്ചതാണ് ഈ ദുര്യോഗത്തിന് കാരണമെന്ന് സമാജത്തിലെ പ്രകൃതി സ്നേഹികൾ പറയുന്നു.
തങ്ങൾ നിരന്തരം വന്നു കൊണ്ടിരുന്ന തടാകം വറ്റിയതിനെ തുടർന്ന് താളം തെറ്റിയ പത്തോളം അരയന്ന പക്ഷികളാണ് ഈയടുത്ത് മരിച്ച് വീണതെന്ന് സീവുഡ്സ് മലയാളി സമാജത്തിന്റെ സെക്രട്ടറി രാജീവ് നായർ പറഞ്ഞു.
തടാകങ്ങൾ വേലിയേറ്റങ്ങളിൽ വറ്റാതെ സൂക്ഷിക്കുക എന്നത് ഗവൺമെൻ്റിന്റെ ധാർമ്മിക ഉത്തരവാദിത്തമാണെന്ന് സീവുഡ്സ് സമാജം പ്രവർത്തക അമൃത ഗണേഷ് അയ്യർ പറഞ്ഞു.
ഭേന്ദ്ഖൽ, ബെൽപാഡ, പാൻജെ, ഡി പി എസ് തടാകം, ടി സ് ചാണക്യ തടാകം, ഭാണ്ഡുപ്പ് താടകം തുടങ്ങിയ സ്ഥലങ്ങൾ
ഈ പക്ഷികൾക്ക് താനെ കഴിഞ്ഞാൽ ഉള്ള രണ്ടാം വീടാണെന്ന് ബിജി ബിജു പറഞ്ഞു. സമാജത്തിന്റെ മറ്റൊരു സജീവ പ്രവർത്തകയാണ് ബിജി.
ചതുപ്പു നിലങ്ങളിൽ മതിയായ കടൽ വെള്ളം ചെന്നെത്താനുള്ള വഴിയൊരുക്കുവാൻ സിഡ്കോവിനോടപേക്ഷിച്ച് ഒരു മെമ്മോറാണ്ടം തയ്യറാക്കാനൊരുങ്ങുകയാണ് സമാജമെന്ന് സെക്രട്ടറി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക