ബാർകോഴ ആരോപണവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണം ഇന്ന് ആരംഭിക്കും. ക്രൈംബ്രാഞ്ച് സംഘം ഇന്ന് ഇടുക്കിയിലേക്ക് തിരിക്കും. ഇടുക്കിയിൽ എത്തുന്ന അന്വേഷണസംഘം വാട്സ്ആപ്പ് ഗ്രൂപ്പിൽ കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള ശബ്ദരേഖ പ്രചരിപ്പിച്ച അനിമോൻ എന്ന ബാർ ഉടമയുടെ മൊഴി എടുക്കും.
പോലീസിന് നേരിട്ട് ഇതുവരെയും ബന്ധപ്പെടാൻ സാധിക്കാത്തതിനാൽ വീട്ടിലെത്തിയായിരിക്കും ഇയാളുടെ മൊഴി രേഖപ്പെടുത്തുക. അനിമോനെ കൂടാതെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ട മറ്റ് അംഗങ്ങളുടെയും മൊഴി സംഘം രേഖപ്പെടുത്തും. ബാർ ഉടമകളുടെ യോഗത്തിന്റെ വിവരങ്ങളും മിനിട്സും ശേഖരിക്കുന്ന അന്വേഷണസംഘം യോഗം നടന്ന ഹോട്ടലിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ബാർ ഉടമകളുടെ യോഗത്തിൽ പങ്കെടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തും.
മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നടത്താൻ നിർദ്ദേശം നൽകി എന്ന തരത്തിൽ ബാറുടമകളുടെ ശബ്ദ സന്ദേശം പുറത്തുവന്ന സാഹചര്യത്തിൽ സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് മന്ത്രി എം ബി രാജേഷ് ഡിജിപിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. സംഭവം ഗൂഢാലോചനയാണെന്ന് ആവശ്യപ്പെട്ട് നൽകിയിരിക്കുന്ന പരാതിയിൽ ശബ്ദ സന്ദേശത്തെക്കുറിച്ചും മദ്യനയത്തിൽ ഇളവ് വാഗ്ദാനം ചെയ്ത് പണപ്പിരിവ് നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും എം ബി രാജേഷ് ആവശ്യപ്പെട്ടിരുന്നു.
ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡണ്ട് ആണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം പ്രചരിപ്പിച്ച അനിമോൻ. ബാർ ഉടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നടത്താൻ നിർദ്ദേശിച്ചുകൊണ്ടുള്ള അനിമോന്റെ ശബ്ദ സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ ഇയാളുടെ മൊഴിയെടുക്കാൻ ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക