തിരുവനന്തപുരം: മദ്യനയ വിവാദത്തിൽ വിശദീകരണവുമായി ചീഫ് സെക്രട്ടറി ഡോ. വി വേണു. സംസ്ഥാനത്ത് ഡ്രൈ ഡേ ഒഴിവാക്കുന്നതിനായി മദ്യ നയത്തിൽ മാറ്റം വരുത്താൻ പോകുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നു ചീഫ് സെക്രട്ടറി പറഞ്ഞു.
അതേസമയം മദ്യ നയത്തിൽ ഉദ്യോഗസ്ഥ തല ചർച്ച നടന്നുവെന്ന് ചീഫ് സെക്രട്ടറി സ്ഥിരീകരിച്ചു. ഡ്രൈ ഡേ വഴി കോടികൾ നഷ്ടമാകുന്നുവെന്ന വിഷയം യോഗങ്ങളിൽ ഉന്നയിക്കപ്പെട്ടിരുന്നു. ചർച്ചകൾ ഉദ്യോഗസ്ഥ തലത്തിൽ മാത്രം നടന്നതാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയും മൊത്തത്തിലുള്ള ഭരണപരമായ കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മാർച്ച് ഒന്നിനു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന സെക്രട്ടറിമാരുടെ യോഗം ചർച്ച ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി കുറഞ്ഞതിന്റെ അനന്തര ഫലങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
ടൂറിസം ഡയറക്ടറുടെ അധ്യക്ഷതയില്‍ നടന്നത് മദ്യ നയം ചര്‍ച്ച ചെയ്യാനുള്ള യോഗമല്ലെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പുതിയ മദ്യനയം ചര്‍ച്ച ചെയ്യാനാണ് ടുറിസം ഡയറക്റുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ചൊവ്വാഴ്ച സൂം മീറ്റിങ്ങ് വിളിച്ചതെന്ന മാധ്യമ വാര്‍ത്തയെ തുടര്‍ന്നാണ് വകുപ്പിന്റെ വിശദീകരണം.
മദ്യനയം ചര്‍ച്ച ചെയ്യാന്‍ ബാറുടമകളുടെ യോഗം വിളിച്ചെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആയിരുന്നില്ല ഓണ്‍ലൈന്‍ യോഗം ചേര്‍ന്നതെന്നും ടൂറിസം ഡയറക്ടര്റും വ്യക്തമാക്കിയിരുന്നു. യോഗത്തില്‍ ടൂറിസം രംഗത്തെ വിവിധ ആളുകള്‍ പങ്കെടുത്തു. ബാറുടമയ്ക്ക് വേണ്ടി മാത്രമുള്ള യോഗമായിരുന്നില്ല ചേര്‍ന്നത്. ഇന്‍ഡസ്ട്രി കണക്ടിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ യോഗം ചേര്‍ന്നതെന്നും ടൂറിസം ഡയറക്ടര്‍ വിശദീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക