മുംബെെ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെയാണ്. ജൂൺ നാലിന് ഫലം പ്രഖ്യാപിക്കും. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് രാജ്യം മുഴുവനും. ഇന്ത്യ ഭരിക്കുക ആരാണെന്ന് അറിയാൻ എല്ലാവരും ടെലിവിഷന്‍ മുൻപിൽ തന്നെയാവും. എന്നാൽ ഫലം ബിഗ് സ്ക്രീനുകളിൽ കണ്ടാൽ എങ്ങനെയിരിക്കും? അതിനുളള തെയ്യാറെടുപ്പിലാണ് മുംബൈ.
മഹാരാഷ്ട്രയിലെയും മുംബൈയിലെയും തിയേറ്ററുകളിൽ ഇത്തരത്തിലുളള സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ്. ബുക്ക് മൈ ഷോ, പേടിഎം പോലുള്ള ബുക്കിങ് പ്ലാറ്റ് ഫോമുകളിലും മൂവിമാക്സിന്റെ വെബ്സൈറ്റുകളിലുമാണ് ടിക്കറ്റുകൾ ലഭ്യമാവുക. ഇത്തരത്തിൽ മഹാരാഷ്ട്രയിലെ മൂവീമാക്സ് തിയേറ്ററുകളിൽ തിരഞ്ഞെടുപ്പ് ഫലം കാണിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
99 രൂപയാണ് ടിക്കറ്റ് നിരക്ക്. ജൂൺ നാലിന് രാവിലെ ഒമ്പതു മണി മുതൽ വൈകീട്ട് മൂന്നുമണിവരെ ബിഗ് സ്ക്രീനുകൾ സജീവമായിരിക്കും. സാധാരണ ദിവസങ്ങളിൽ ഉണ്ടാകുന്ന എല്ലാ സൗകര്യങ്ങളും തിയേറ്ററിൽ അന്നേ ദിവസവുമുണ്ടാകും.
അവസാന ഘട്ട വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി അടക്കം 57 സീറ്റുകൾ ഏഴാം ഘട്ടത്തിൽ വിധിയെഴുതും. കഴിഞ്ഞ ആറ് ഘട്ടങ്ങളിലും പോളിംഗ് ശതമാനത്തിലുണ്ടായ ഇടിവ് ബിജെപിയെ ആശങ്കയിലാക്കിയിട്ടുണ്ട്.
പോരാട്ടം അവസാനലാപ്പിൽ എത്തി നിൽക്കുമ്പോൾ യുപിയിലെയും പഞ്ചാബിലെയും 13 സീറ്റിലും, ബിഹാറിലെ എട്ട് സീറ്റിലും, ബംഗാളിലെ ഒൻപതും, ഹിമാചൽപ്രദേശിലെ നാലും ഒഡീഷയിലെ ആറും ജാർഖണ്ഡിലെ മൂന്നും ഛണ്ഡിഗഡിലെ ഏക സീറ്റും നാളെ പോളിങ് ബൂത്തിലെത്തും. രണ്ടര മാസത്തോളം നീണ്ട വീറും വാശിയുമേറിയ പ്രചരണത്തിനു ശേഷം 57 മണ്ഡലങ്ങളാണ് വിധിയെഴുതുക.
കഴിഞ്ഞ ഘട്ടങ്ങളിലെ പോളിങ് ശതമാനത്തിലെ കുറവ് തിരിച്ചടിയായേകേക്കും എന്ന ആശങ്ക നിലനില്‍ക്കെ അവസാനഘട്ടത്തില്‍ പരമാവധി വോട്ടര്‍മാരെ പോളിങ് ബൂത്തിലെത്തിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം 904 സ്ഥാനാർഥികൾ. നടൻ രവി കിഷൻ, നടി കങ്കണ റനൗട്ട് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ, ലാലു പ്രസാദ് യാദവിന്റെ മകൾ മിസ ഭാരതി, മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി, പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് എന്നി, എന്നിവരും ഇക്കൂട്ടത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക