ന്യൂഡല്‍ഹി: നരേന്ദ്ര മോദി തുടർച്ചയായ മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തും. ഡല്‍ഹിയില്‍ ചേർന്ന എൻഡിഎ യോഗം മോദിയെ നേതാവായി തെരഞ്ഞെടുത്തു.
പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചാണ് യോഗം ചേർന്നത്. യോഗത്തില്‍ എൻഡിഎ ഏകകണ്ഠമായാണ് മോദിയെ നേതാവായി തെരഞ്ഞെടുത്തത്. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് എൻഡിഎ നേതാക്കള്‍ രാഷ്ട്രപതിയെ കാണും.
ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു, ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ, ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി, ശിവസേന ഷിൻഡെ വിഭാഗം നേതാവ് ഏകനാഥ് ഷിൻഡെ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുത്തു.
ബിജെപിക്ക് സർക്കാരുണ്ടാക്കാൻ പിന്തുണ നല്‍കിയുള്ള കത്ത് നിതീഷ്കുമാറും ചന്ദ്രബാബു നായിഡുവും പ്രധാനമന്ത്രിക്ക് കൈമാറിയിട്ടില്ല. അതേസമയം ഏക്നാഥ് ഷിൻഡെ പിന്തുണ അറിയിച്ചുള്ള കത്ത് നല്‍കുകയും ചെയ്തു.
ഒരു മണിക്കൂർ നീണ്ടുനിന്ന യോഗത്തില്‍ എൻഡിഎ സർക്കാർ എത്രയും പെട്ടന്ന് രൂപീകരിക്കണമെന്ന അഭിപ്രായമാണ് പൊതുവായി ഉയർന്നത്. ഘടകകക്ഷികള്‍ക്ക് ലഭിക്കുന്ന സ്ഥാനങ്ങളെക്കുറിച്ചൊന്നും ചർച്ചയായില്ലെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക