ന്യൂഡൽഹി: എൻഡിഎ പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരും. മന്ത്രിമാർ ആരൊക്കെ എന്നതിൽ ഇന്ന് തീരുമാനമായേക്കും. മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കുമെന്നാണ് സൂചന.
സഖ്യകക്ഷികളുടെ ആവശ്യങ്ങൾക്ക് മുമ്പിൽ വഴങ്ങിയെങ്കിലും സുപ്രധാന വകുപ്പുകൾ ബിജെപി തന്നെ നിലനിർത്തിയാകും സർക്കാർ രൂപീകരിക്കുക. ആഭ്യന്തരം, ധനകാര്യം, പ്രതിരോധം അടക്കമുള്ള വകുപ്പുകൾ നിലനിർത്തി ബാക്കിയുള്ളവ പങ്കിടാനാണ് ബിജെപിയുടെ തീരുമാനം.
ബിജെപി പാർലമെന്ററി ബോർഡിന്റെയും മുഖ്യമന്ത്രിമാർ, സംസ്ഥാന പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ തുടങ്ങിയവരുടെയും യോഗം ഇന്നു വിളിച്ചിട്ടുണ്ട്. പിന്നാലെ പാർലമെന്റ് മന്ദിരത്തിൽ എൻഡിഎ എംപിമാരുടെ യോഗം നടക്കും. അതിനു ശേഷം രാഷ്ട്രപതിയെ സന്ദർശിച്ചു മന്ത്രിസഭയുണ്ടാക്കാൻ അവകാശവാദമുന്നയിക്കും. സത്യപ്രതിജ്ഞ ഞായറാഴ്ച നടന്നേക്കുമെന്നു സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
5 കാബിനറ്റ് സ്ഥാനം, സ്പീക്കർ പദവി എന്നിവയാണു 16 അംഗങ്ങളുള്ള ടിഡിപിയുടെ ആവശ്യം. ആന്ധ്രയ്ക്കു പ്രത്യേക പദവിയും വേണം. റെയിൽവേ, പ്രതിരോധം, കൃഷി, ഗ്രാമവികസനം എന്നീ മന്ത്രാലയങ്ങൾ വേണമെന്നാണ് 12 എംപിമാരുള്ള ജെഡിയുവിന്റെ ആവശ്യം.
ഭരണത്തിനായി പൊതുമിനിമം പരിപാടി വേണമെന്നും ഏക വ്യക്തി നിയമം നടപ്പാക്കുന്നതു ചർച്ചകളുടെ അടിസ്ഥാനത്തിലാകണമെന്നും നിബന്ധന വച്ചിട്ടുണ്ട്. രാജ്യവ്യാപക ജാതി സെൻസസ് നടപ്പാക്കുക, അഗ്നിപഥ് പദ്ധതി പിൻവലിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. അതേസമയം, എൻഡിഎയ്ക്കുള്ള പിന്തുണ നിരുപാധികമാണെന്നു ജെഡിയു നേതാവ് നിതീഷ് കുമാർ പറഞ്ഞു. മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വരെ നിതീഷ് ഡൽഹിയിൽ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക