ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ പ്രമേയം. പ്രതിപക്ഷ നേതൃസ്ഥാനം രാഹുല്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഏകകണ്ഠമായാണ് പാസാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പേരാട്ടത്തില്‍ രാഹുലിന്റെ നയങ്ങള്‍ക്ക് വലിയ സ്വീകാര്യത കിട്ടിയെന്ന് പ്രവര്‍ത്തക സമിതി വിലയിരുത്തി.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ ശ്രമങ്ങളെ സിഡബ്ല്യുസി പ്രമേയം പ്രശംസിച്ചു. പ്രമേയം രാഹുല്‍ ഗാന്ധി എതിര്‍ത്തില്ല. ഇതോടെ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകുമെന്നതില്‍ വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്. ശനിയാഴ്ച വൈകിട്ട് ചേരുന്ന പാര്‍ലമെന്ററി സമിതി യോഗത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി സോണിയാ ഗാന്ധിയെ തിരഞ്ഞെടുക്കും. തുടര്‍ന്ന് രാജ്യസഭയിലെയും ലോക്സഭയിലെയും പ്രതിപക്ഷ നേതാക്കളെയും തിരഞ്ഞെടുക്കും.
ബിജെപിക്കെതിരെ കടുത്ത പോരാട്ടം നയിക്കണമെങ്കില്‍ റായ്ബറേലി സീറ്റ് നിലനിര്‍ത്തണമെന്ന് യോഗത്തില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. ഭാരത് ജോഡോ നയിച്ച സംസ്ഥാനങ്ങളില്‍ മുന്നേറ്റം ഉണ്ടായെന്നും അതുകൊണ്ട് ലോക്സഭയില്‍ രാഹുല്‍ നയിക്കണമെന്നുമായിരുന്നു യോഗത്തിന്റെ പൊതുവികാരം.
ലോക്സഭയിലെ പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സി.ഡ.ബ്ല്യു.സി രാഹുല്‍ ഗാന്ധിയോട് ഏകകണ്ഠമായി അഭ്യര്‍ഥിച്ചതായി കെസി വേണുഗോപാല്‍ എം.പി വ്യക്തമാക്കി. രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെടണമെന്നാണ് സിഡബ്ല്യുസിയുടെ ആഗ്രഹമെന്ന് യോഗത്തിന് ശേഷം കോണ്‍ഗ്രസ് എം.പി കുമാരി സെല്‍ജയും പ്രമോദ് തിവാരിയും പറഞ്ഞു.
രാഹുല്‍ ഗാന്ധി സഭയില്‍ മുന്‍നിരയില്‍ തന്നെ പ്രതിപക്ഷ സ്ഥാനത്തുണ്ടാകണമെന്നാണ് പ്രവര്‍ത്തകസമിതിയുടെ ആഗ്രഹമെന്നും ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത ഇല്ലന്നതിന്റെ തെളിവാണ് അയോധ്യയിലെ വിജയമെന്നും യോഗത്തിന് ശേഷം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.
നരേന്ദ്രമോദിയുടെ രാജ്യത്തെ വിഭജിക്കുന്ന നയത്തിനെതിരെയുള്ള രാഹുലിന്റെ പോരാട്ടമാണ് കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. വയാനാടും റായ്ബറേലിയും കോണ്‍ഗ്രസിന് ഒരുപോലെ പ്രധാനപ്പെട്ടതാണെന്നും ഏത് മണ്ഡലമാണ് ഒഴിവാക്കുകയെന്നത് സംബന്ധിച്ചുള്ള തീരുമാനം പതിനേഴിന് ഉള്ളില്‍ ഉണ്ടാകുമെന്നും വേണുഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക