മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചു. തുടർച്ചയായ മൂന്നാം വട്ടം നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശേഷം രാജ്നാഥ് സിങ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇരുവർക്കും ശേഷം മൂന്നാമതായി അമിത് ഷാ സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മന്ത്രിസഭയിൽ ആഭ്യന്ത്രമന്ത്രിയായിരുന്നു അമിത് ഷാ.
വിവിധ രാഷ്ട്രത്തലവന്മാരും എൻഡിഎ നേതാക്കളും മറ്റു വിശിഷ്ടാതിഥികളുമടക്കം എണ്ണായിരത്തോളം പേർ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിനു സാക്ഷിയായി. ജവാഹർലാൽ നെഹ്റുവിനു ശേഷം തിരഞ്ഞെടുപ്പിലൂടെ തുടർച്ചയായി 3 തവണ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെയാളാണ് നരേന്ദ്ര മോദി. രാജ്ഘട്ട് സന്ദർശിച്ച ശേഷമാണ് മോദി സത്യപ്രതിജ്ഞയ്ക്കെത്തിയത്.
കേരളത്തിൽനിന്നു സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവർ മന്ത്രിമാരാകും. ആകെ 72 അംഗ മന്ത്രിസഭയാണ് അധികാരമേൽക്കുന്നത്. 30 കാബിനറ്റ് മന്ത്രിമാർ. 6 പേർക്ക് സ്വതന്ത്ര ചുമതല. 36 പേർ സഹമന്ത്രിമാർ.
കോൺഗ്രസ് അധ്യക്ഷൻ മല്ലാകാർജുൻ ഖർഗെ ചടങ്ങിൽ പങ്കെടുക്കാനെത്തി. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, റിപ്പബ്ലിക് ഓഫ് സീഷെൽസ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ് തുടങ്ങിയവർ ചടങ്ങിനെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക