ന്യൂഡൽഹി: മൂന്നാം വട്ടവും പ്രധാനമന്ത്രിയായി നരേന്ദ്രമോദി. രാഷ്ട്രപതി ഭവനിലെ പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു നരേന്ദ്രമോദിക്ക് സത്യവാചകം ചൊല്ലികൊടുത്തു. നരേന്ദ്രമോദി മൂന്നാം സർക്കാരിൽ കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു.സത്യവാചകം ചൊല്ലിയത് ഇംഗ്ലിഷിൽ ആണ്.
കേരളത്തിൽ നിന്ന് സുരേഷ് ഗോപിയെ കൂടാതെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും മന്ത്രിയാവുന്നുണ്ട്. മുമ്പ് 2016 മുതൽ 2021 വരെ ബിജെപിയുടെ രാജ്യസഭാംഗമായിരുന്നു സുരേഷ് ഗോപി.
72 അംഗ മന്ത്രിസഭയാണ് അധികാരമേൽക്കുന്നത്. 30 കാബിനറ്റ് മന്ത്രിമാർ. 6 പേർക്ക് സ്വതന്ത്ര ചുമതല. 36 സഹമന്ത്രിമാർ ആണുള്ളത്. രാഷ്ട്രത്തലവന്മാരും എൻഡിഎ നേതാക്കളും മറ്റു വിശിഷ്ടാതിഥികളുമടക്കം എണ്ണായിരത്തോളം പേർ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിനു സാക്ഷിയായി. ജവാഹർലാൽ നെഹ്റുവിനു ശേഷം തിരഞ്ഞെടുപ്പിലൂടെ തുടർച്ചയായി 3 തവണ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെയാളാണ് നരേന്ദ്ര മോദി.
സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഞായറാഴ്ച രാവിലെ രാജ്ഘട്ടും യുദ്ധ സ്മാരകവും അടൽബിഹാരി വാജ്പേയിയുടെ സ്മൃതികുടീരവും സന്ദർശിച്ച ശേഷമാണ് മോദി സത്യപ്രതിജ്ഞക്കെത്തിയത്. ദൈവനാമത്തിലാണ് മോദി സത്യപ്രതിജ്ഞ ചെയ്തത്. സത്യവാചകം പൂർത്തിയായപ്പോൾ സദസിൽനിന്ന് കരഘോഷമുയർന്നു. മുതിർന്ന നേതാവ് രാജ്നാഥ് സിങ് രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തു. മൂന്നാമതായി അമിത്ഷായും നാലാമതായി നിതിൻ ഗഡ്ഗരിയും സത്യപ്രതിജ്ഞ ചെയ്തു. പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയും മന്ത്രിസഭയിൽ ഇടംപിടിച്ചു.
ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, റിപ്പബ്ലിക് ഓഫ് സീഷെൽസ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ് തുടങ്ങിയവർ ചടങ്ങിനെത്തി. അംബാനി കുടുംബവും നടൻ ഷാരൂഖ് ഖാനും അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ത്യ മുന്നണിയുടെ തീരുമാനം അനുസരിച്ച് ചടങ്ങിനെത്തി. ഏക്നാഥ് ഷിൻഡെയും അജിത് പവാറും ചടങ്ങിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക