കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫിൽ തീപിടിത്തത്തിൽ മരിച്ച 24 മലയാളികളെയും തിരിച്ചറിഞ്ഞു. മരിച്ചവരിൽ ആറുപേർ പത്തനംതിട്ട സ്വദേശികളാണ്. ചികിത്സയിലുള്ള 12 മലയാളികളുടെ നില ഗുരുതരമായി തുടരുകയാണ്. മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിൽ എത്തിച്ചേക്കും.
പത്തനംതിട്ട ജില്ലയിലെ മുരളീധരൻ നായർ, സജു വർഗീസ്, തോമസ് ഉമ്മച്ചൻ, സിബിൻ ടി എബ്രഹാം, കൊല്ലം ജില്ലയിലെ ഷമീർ, ആകാശ്, ലൂക്കോസ്, സാജൻ ജോർജ്, കോട്ടയത്തെ സ്റ്റെഫിൻ എബ്രഹാം, ശ്രീഹരി പ്രസാദ്, ഷിബു വർഗീസ്, കാസർകോട് ജില്ലയിലെ രഞ്ജിത്ത്, കേളു പൊന്മുലേരി, മലപ്പുറം ജില്ലയിലെ നൂഹ്, ബാഹുലേയൻ, ഡെനി റാഫേൽ(എറണാകുളം), കണ്ണൂർ ജില്ലയിലെ വിശ്വാസ് കൃഷ്ണ, നിഥിൻ കൊത്തൂർ, ബിനോയ് തോമസ് എന്നിവരാണ് മരണപ്പെട്ടത്.
മരിച്ച 49 പേരിൽ 45 പേരും ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിലെ അംഗങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് കുവൈത്ത് അമീർ അറിയിച്ചു.
വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് കുവൈത്തിൽ എത്തി. അസിസ്റ്റന്റ് കമ്മീഷണറടക്കമുള്ളവരാണ് എത്തിയത്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരും നോർക്ക ആസ്ഥാനത്തെത്തി. ആരോഗ്യ മന്ത്രി വീണാ ജോർജും എൻഎച്ച്എം ഡയറക്ടർ ജീവൻ ബാബുവും കുവൈത്തിലേക്ക് പുറപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ ഇടപടെലുകളാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായിരികൊണ്ടിരിക്കുന്നത്. അപകടമുണ്ടായ വിവരം ലഭിച്ച ഉടനെ ഇന്ത്യൻ അംബാസിഡർ ആദർശ് സൈക്വ അപകട സ്ഥലം സന്ദർശിക്കുകയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ആശുപത്രിയിലെത്തി കാണുകയും സഹായം ഉറപ്പാക്കുകയും ചെയ്തിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്കെത്തിക്കാനുള്ള നടപടികൾ നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക