കുവൈറ്റ് സിറ്റി: തെക്കന്‍ കുവൈറ്റിലെ മംഗഫിലെ കമ്പനി ജീവനക്കാര്‍ താമസിച്ച കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് കുവൈറ്റ് ഫയര്‍ഫോഴ്സ് അന്വേഷണ റിപ്പോര്‍ട്ട്. ഗാര്‍ഡിന്റെ റൂമില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയര്‍ഫോഴ്സ് പ്രസ്താവനയില്‍ വ്യക്തമാക്കി.
അപകടത്തില്‍ മരിച്ചത് 49 ഇന്ത്യക്കാരെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞു. 25 മലയാളികള്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരം. 24 മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 40 പേര് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഒമ്പത് പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്നതില്‍ കൂടുതല്‍ പേരും മലയാളികളാണ്.
മരിച്ച മലയാളികളുടെ മൃതദേഹങ്ങളും നാളെ രാവിലെ കൊച്ചിയിലെത്തിക്കും. രാവിലെ 8.30നാണ് മൃതദേഹങ്ങള്‍ എത്തിക്കുക. ഇവിടെ നിന്ന് തയ്യാറാക്കിയിരിക്കുന്ന പ്രത്യേക ആംബുലന്‍സുകളില്‍ മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുള്‍പ്പടെ നാളെ കൊച്ചിയിലെത്തും.
അതേസമയം, ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ കുവൈത്ത് യാത്ര മുടങ്ങി. പൊളിറ്റിക്കൽ ക്ലിയറൻസ് ലഭിക്കാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് സൂചന. ഒമ്പത് മണിയുടെ വിമാനത്തിൽ കുവൈത്തിലേക്ക് പോകാനാണ് മന്ത്രി പത്തനംതിട്ടയിൽ നിന്ന് കൊച്ചിയിൽ എത്തിയത്.മന്ത്രി വിമാനത്താവളത്തിൽ തുടരുകയാണ്. ജീവൻ ബാബുവിനും യാത്രാ അനുമതി കേന്ദ്രം നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക