ന്യൂഡൽഹി: കുവൈറ്റിലെ തീപിടിത്തമുണ്ടായ സ്ഥലത്തേക്ക് രക്ഷാ ദൗത്യത്തിനായി ഇന്ത്യൻ വ്യോമസേനയും എത്തി. ഡൽഹി എയർ ബേസിൽ വ്യോമസേനയുടെ വിമാനങ്ങൾ സജ്ജമായിട്ടുണ്ടെന്നാണ് വിവരം. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾ ഉടൻ തന്നെ പുറപ്പെടും. മൃതദേഹങ്ങൾ വ്യോമസേനയുടെ സി 130 ജെ വിമാനത്തിൽ നാട്ടിലെത്തിക്കും.
സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ ഇടപടെലുകളാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായിരികൊണ്ടിരിക്കുന്നത്. അപകടമുണ്ടായ വിവരം ലഭിച്ച ഉടനെ ഇന്ത്യൻ അംബാസിഡർ ആദർശ് സൈക്വ അപകട സ്ഥലം സന്ദർശിക്കുകയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ആശുപത്രിയിലെത്തി കാണുകയും സഹായം ഉറപ്പാക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് കുവൈറ്റിലെത്തിയിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്കെത്തിക്കാനുള്ള നടപടികൾ നടക്കുകയാണ്.
സാധ്യമായ എല്ലാ സഹായങ്ങളും അപകടത്തില്‍പ്പെട്ടവര്‍ക്ക് ലഭ്യമാക്കാന്‍ നോര്‍ക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികളുടെ മുന്‍കൈയിലും ശ്രമം നടക്കുന്നുണ്ട്. ഹെല്‍പ്പ് ഡെസ്ക്കും ഗ്ലോബല്‍ കോണ്ടാക്ട് സെന്ററും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യ ഗവണ്മെന്റ് കുവൈത്തില്‍ നടത്തുന്ന ഇടപെടലുകളില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണപിന്തുണ നല്‍കും. കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി പ്രൊഫ. കെ വി തോമസ് വിദേശ മന്ത്രാലയവുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ട്.
കുവൈറ്റിലെ മംഗഫിൽ തീപിടിത്തത്തിൽ മരിച്ച 24 മലയാളികളെയും തിരിച്ചറിഞ്ഞു. മരിച്ചവരിൽ ആറുപേർ പത്തനംതിട്ട സ്വദേശികളാണ്. ചികിത്സയിലുള്ള 12 മലയാളികളുടെ നില ഗുരുതരമായി തുടരുകയാണ്. മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിൽ എത്തിച്ചേക്കും. പത്തനംതിട്ട ജില്ലയിലെ മുരളീധരൻ നായർ, സജു വർഗീസ്, തോമസ് ഉമ്മച്ചൻ, സിബിൻ ടി എബ്രഹാം, കൊല്ലം ജില്ലയിലെ ഷമീർ, ആകാശ്, ലൂക്കോസ്, സാജൻ ജോർജ്, കോട്ടയത്തെ സ്റ്റെഫിൻ എബ്രഹാം, ശ്രീഹരി പ്രസാദ്, ഷിബു വർഗീസ്, കാസർകോട് ജില്ലയിലെ രഞ്ജിത്ത്, കേളു പൊന്മുലേരി, മലപ്പുറം ജില്ലയിലെ നൂഹ്, ബാഹുലേയൻ, ഡെനി റാഫേൽ(എറണാകുളം), കണ്ണൂർ ജില്ലയിലെ വിശ്വാസ് കൃഷ്ണ, നിഥിൻ കൊത്തൂർ, ബിനോയ് തോമസ് എന്നിവരാണ് മരണപ്പെട്ടത്. മരിച്ച 49 പേരിൽ 45 പേരും ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക