ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ.ഐ) രംഗത്തേക്ക് ആപ്പിളും ചുവടുവെക്കുകയാണ്. വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിൽ ഇക്കാര്യം അവര് അവതരിപ്പിച്ചുകഴിഞ്ഞു. ഏറ്റവും പുതിയ ഐ.ഒ.എസ് 18നിലാണ് എ.ഐ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചാറ്റ്ജിപിടിയെ തങ്ങളുടെ ഡിവൈസുകളിൽ ചാറ്റ്ബോട്ടായി ഉപയോഗപ്പെടുത്താനായി ഓപൺഎ.ഐയുമായി സഹരിക്കുമെന്ന കാര്യവും ആപ്പിൾ സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ, ടെസ്ല സി.ഇ.ഒ ഇലോൺ മസ്ക് ഈ നീക്കത്തിൽ അതൃപ്തി പരസ്യമാക്കിക്കഴിഞ്ഞു. ഐഫോൺ ഓപൺഎ.ഐയുമായി സഹകരിച്ചാൽ തന്റെ കമ്പനികളിൽ ഐഫോണും മാക്ബുക്കും ഉൾപ്പെടെ നിരോധിക്കുമെന്നു വ്യക്തമാക്കിയിരിക്കുകയാണ് മസ്ക്. ആപ്പിൾ സി.ഇ.ഒ ടിം കുക്കിന്റെ എക്സ് പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഐഫോണുകളിലും ഐപാഡുകളിലും മാക്ബുക്കുകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വന്തം പതിപ്പായ ആപ്പിൾ ഇന്റലിജൻസ് അവതരിപ്പിക്കുകയാണെന്നായിരുന്നു കുക്കിന്റെ പ്രഖ്യാപനം.
ഇത് ആവശ്യമില്ലെന്നായിരുന്നു മസ്കിന്റെ പ്രതികരണം. ഈ വൃത്തികെട്ട സ്പൈവെയർ നിർത്തിവച്ചില്ലെങ്കിൽ എല്ലാ ആപ്പിൾ ഡിവൈസുകളും എന്റെ കമ്പനികളിൽ നിരോധിക്കുമെന്ന് മസ്ക് മുന്നറിയിപ്പ് നൽകി. ആപ്പിൾ തങ്ങളുടെ ഓപറേറ്റിങ് സിസ്റ്റം ഓപൺഎ.ഐയുമായി സംയോജിപ്പിക്കുകയാണെങ്കിൽ തന്റെ കമ്പനിയിൽ ആപ്പിൾ ഡവൈസുകൾ നിരോധിക്കുമെന്ന് മറ്റൊരു പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി. ഈ സുരക്ഷാ ലംഘനം അംഗീകരിക്കാനാകില്ല. സന്ദർശകരെയും പരിശോധിച്ച ശേഷമേ ഓഫിസുകളിൽ കടത്തിവിടൂവെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
സ്വന്തമായൊരു എ.ഐ ഉണ്ടാക്കാനുള്ള ബുദ്ധി ഇല്ലാത്ത ആപ്പിളിന് എങ്ങനെയാണ്, ഓപൺഎ.ഐ നമ്മുടെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുമെന്ന് ഉറപ്പാക്കാനാകുകയെന്ന് ഒട്ടും മനസിലാകുന്നില്ലെന്നും മസ്ക് പറഞ്ഞു. തങ്ങളുടെ ഡാറ്റ ഓപൺഎ.ഐയ്ക്കു കൈമാറിയാൽ എന്താണു സംഭവിക്കാൻ പോകുന്നതെന്നതിനെ കുറിച്ച് ആപ്പിളിന് ഒരു ധാരണയുമില്ല. നമ്മളെ കുഴപ്പത്തിലേക്കു തള്ളിയിടുകയാണിവരെന്നും മസ്ക് കൂട്ടിച്ചേർത്തു.
ആപ്പിൾ ഇന്റലിജൻസ് എന്നാണ് അവരുടെ എ.ഐയെ വിശേഷിപ്പിക്കുന്നത്. സാംസങ് അവതരിപ്പിച്ച എ.ഐയെ വെല്ലുംവിധമുള്ള ഫീച്ചറുകളാവുമെന്നാണ് പറയപ്പെടുന്നത്. ‘ഗ്യാലക്സി എ.ഐ’ എന്നാണ് സാംസങ് വിളിക്കുന്നത്. ആപ്പിളിന്റെ അടുത്ത വലിയ ചുവടുവെപ്പ് എന്നാണ് ആപ്പിൾ ഇന്റലിജൻസിനെ കമ്പനി വിശേഷിപ്പിക്കുന്നത്. എ.ഐയെ കൂടുതൽ വ്യക്തിപരമായ ഇന്റലിജൻസ് ആക്കി മാറ്റുകയാണ് ഇതിലൂടെയെന്നാണ് ആപ്പിൾ സി.ഇ.ഒ ടിം കുക്ക് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക