ഡൽഹി: ലോക്സഭയുടെ പ്രോ ടെം സ്പീക്കറായി കോൺഗ്രസിന്റെ കൊടിക്കുന്നിൽ സുരേഷിനെ തിരഞ്ഞെടുത്തു. എംപിമാരുടെ സത്യപ്രതിജ്ഞ കൊടിക്കുന്നിൽ സുരേഷ് നിയന്ത്രിക്കും. മാവേലിക്കര മണ്ഡലത്തിൽ നിന്നുള്ള നിയുക്ത എംപിയാണ് കൊടിക്കുന്നിൽ.
ജൂൺ 24ന് പാർലമെൻ്റ് ചേരുന്നതിന് മുമ്പ് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമു അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും. ശേഷം മന്ത്രിസഭയ്ക്കും മറ്റ് എംപിമാർക്കും അദ്ദേഹം സത്യവാചകം ചൊല്ലിക്കൊടുക്കും.
1989 മുതല്‍ 1998 വരെയും 2009 മുതല്‍ തുടര്‍ച്ചയായും കൊടിക്കുന്നിൽ സുരേഷ് ലോക്സഭയില്‍ അംഗമാണ്. 2012 ഒക്ടോബര്‍ 28ന് നടന്ന രണ്ടാം മന്മോഹന് സിംഗ് മന്ത്രിസഭാ പുനഃസംഘടനയെത്തുടര്‍ന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രിയായിരുന്നു. 2018 മുതല്‍ കെപിസിസി വര്‍ക്കിംഗ് വൈസ് പ്രസിഡന്റാണ്.
ഒൻപതുവട്ടം എം.പി.യായിരുന്ന ബി.ജെ.പി. അംഗം മേനകാഗാന്ധി ഇക്കുറി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. നിലവിൽ എട്ടുതവണ ലോക്സഭയിലെത്തിയ ബി.ജെ.പി. അംഗം ഡോ. വീരേന്ദ്രകുമാർ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് സീനിയർ അംഗങ്ങൾ. ഡോ. വീരേന്ദ്രകുമാർ മന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞചെയ്തു.
27-ാം വയസില്‍ അടൂര്‍ ലോക്സഭാ മണ്ഡലത്തില്‍നിന്ന് ആദ്യമായി ലോക്സഭയിലെത്തി. 2009 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്നു വിജയിച്ചു. കേന്ദ്ര തൊഴില്‍, കമ്യൂണിക്കേഷന്‍സ്, മാനവവിഭവ ശേഷി വികസനം എന്നീ മന്ത്രാലയങ്ങളില്‍ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയംഗം, കമ്യൂണിക്കേഷന്‍സ്, ശാസ്ത്രം, സാങ്കേതികം, വനം, പെട്രോളിയം എന്നിവയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗം, എം.പിമാരുടെ സേവനവേതന വ്യവസ്ഥകള്‍ നിശ്ചയിക്കുന്ന ജോയിന്റ് കമ്മിറ്റിയംഗം, റെയില്‍വേ കണ്വന്ഷന് കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക