പശ്ചിമ ബംഗാളിലെ സിലിഗുഡിയിൽ ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 15 ആയി. പശ്ചിമബംഗാളിലെ സിലിഗുഡിയിലെ ജൽപായി ഗൂഡിലാണ് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ അൻപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരിച്ച 15 പേരിൽ രണ്ടുപേർ ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റുമാരാണ്. ഇതുകൂടാതെ കാഞ്ചൻ ജംഗ എക്സ്പ്രസ്സിലെ ഗാർഡും മരിച്ച 15പേരിൽ ഉൾപ്പെടുന്നു.
അപകടത്തിൽ പെട്ടവരെ രക്ഷപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. രംഗപാണി റെയിൽവേ സ്റ്റേഷന് സമീപം ഉണ്ടായ അപകടത്തിൽ ട്രെയിനിന് പിന്നിൽ ഗുഡ്സ് ട്രെയിൻ വന്ന് ഇടിച്ചാണ് അപകടം സംഭവിച്ചത്. സിഗ്നൽ മറികടന്ന് എത്തിയ ഗുഡ്സ് ട്രെയിൻ ത്രിപുരയിലെ അഗർത്തലയിൽ നിന്ന് പശ്ചിമബംഗാളിലെ സെൽഡയിലേക്ക് സർവീസ് നടത്തുന്ന 13174 കാഞ്ചൻ ജംഗ എക്സ്പ്രസിലേക്ക് ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്.
പാസഞ്ചർ ട്രെയിനിന്റെ 3 കോച്ചുകൾ ഇടിയുടെ ആഘാതത്തിൽ പാളം തെറ്റുകയും ചെയ്തു. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രക്ഷാപ്രവർത്തനത്തിനായി ദുരന്തനിവാരണ സേനയും പോലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട് എന്നും അറിയിച്ചു. ഇതുകൂടാതെ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ അപകടത്തിൽ അനുശോചനം അറിയിച്ചു.
ട്രെയിൻ അപകടം ഞെട്ടിക്കുന്നതാണെന്നും മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുന്നു എന്നും പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും അടിയന്തര സഹായം നൽകുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക