തെല്‍ അവിവ്: സഹായ വിതരണത്തിനായി ദക്ഷിണ ഗസ്സയിലേക്കുള്ള വഴിയിൽ പകൽ ആക്രമണം അഴിച്ചുവിടില്ലെന്ന് ഇസ്രായേൽ സൈന്യം. അതേസമയം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പുതിയ പ്രഖ്യാപനത്തെ എതിർത്തു. യുഎസ് മുന്നോട്ട് വെച്ച വെടിനിർത്തൽ നിർദേശം ഫലപ്രദമായ പരിഹാരമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. പ്രഖ്യാപിത നിലപാടുകളിൽ ഊന്നിയ ഏതൊരു ചർച്ചയ്ക്കും ഹമാസ് തയ്യാറാണെന്ന് അറിയിച്ചു.
റഫ മേഖലയിൽ 11 മണിക്കൂർ നീണ്ട പകൽ വെടിനിർത്തൽ വഴി ഗസ്സയിലേക്കുള്ള മുടങ്ങിയ സഹായവിതരണം പുനഃസ്ഥാപിക്കാൻ സഹായകമാകുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. അന്തർദേശീയ സമൂഹത്തിന്റെയും യു.എന്നിന്റെയും ഇടപടലുകളെ തുടർന്നാണ് പുതിയ തീരുമാനം. പരിമിത തോതിലാണെങ്കിലും നടപടി സ്വാഗതാർഹമെന്ന് യു.എൻ അറിയിച്ചു.
രാവിലെ എട്ടുമണി മുതൽ വൈകിട്ട് ഏഴുമണി വരെയുള്ള വെടിനിർത്തൽ ഇനിയൊരറിയിപ്പ് ലഭിക്കുന്നത് വരെ തുടരാനായിരുന്നു സേനാ തീരുമാനം. ഇസ്രായേൽ നിയന്ത്രണത്തിലുള്ള കറം അബൂസാലിം ക്രോസിങ്ങിനടുത്ത് ട്രക്കുകൾക്ക് പ്രശ്നങ്ങളില്ലാതെ വരാൻ ഇത് വഴിയൊരുക്കും. സലാഹുദ്ദീൻ ഹൈവേയിലൂടെ സുഗമ യാത്രക്കും വെടിനിർത്തൽ സഹായിക്കും. എന്നാൽ ഈ നടപടിയെ തള്ളി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു രംഗത്തെത്തി. പകൽ വെടിനിർത്തൽ എന്ന സൈനിക തീരുമാനം കൈക്കൊണ്ട വിഡ്ഢിയെ പുറന്തള്ളുമെന്ന് നെതന്യാഹു താക്കീതും നൽകി.
ഇസ്രായേൽ സൈനിക, രാഷ്ട്രീയ നേതൃത്വങ്ങൾക്കിടയിലെ ഭിന്നിപ്പാണ് ഇതോടെ വീണ്ടും രൂക്ഷമായത്. അന്താരാഷ്ട്ര ഏജൻസികളും യു.എന്നുമായുള്ള ചർച്ചകൾ നടത്തിയതിന് ശേഷമാണ് വെടിനിർത്തൽ തീരുമാനമെന്ന് സൈന്യം അറിയിച്ചിരുന്നു. കഴിഞ്ഞ മാസം ഇസ്രായേൽ സൈന്യം റഫയിലേക്ക് കടന്നതോടെ കറം അബൂസാലിം ക്രോസിങ് വഴി സഞ്ചാരം തടഞ്ഞിരുന്നു. ഖാൻ യൂനുസ്, മുവാസി, മധ്യ ഗസ്സ എന്നിവിടങ്ങളിലേക്കുമുള്ള സഹായ വിതരണവും ഇതോടെ തടസപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക