ന്യൂഡൽഹി: വയനാട് മണ്ഡലത്തില്‍ പ്രയങ്ക മത്സരിക്കും. താനും പ്രിയങ്കയും ഒപ്പമുണ്ടാകുമെന്നാണ് വയനാടുകാർക്ക് രാഹുലിന്റെ ഗ്യാരന്റി. വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഏറ്റവും മികച്ച അംഗമായി പ്രിയങ്ക മാറുമെന്നും വയനാട്ടിലെ എല്ലാ മനുഷ്യരോടും തനിക്ക് സ്നേഹമാണെന്നും രാഹുൽ പ്രതികരിച്ചു.
ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലം നിലനിർത്താനാണ് രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. രണ്ട് മണ്ഡലങ്ങളിലെയും വോട്ടർമാരെ തൃപ്തിപ്പെടുത്തുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, പ്രിയങ്കാ ഗാന്ധി എന്നിവർ യോഗത്തിൽ പങ്കെടുത്തു. 52കാരിയായ പ്രിയങ്ക ഗാന്ധിയുടെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടമാണിത്. 2019 ലും, 2024 ലും സിപിഐ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയാണ് രാഹുൽ വയനാട് പിടിച്ചത്. കേരളത്തില്‍ നിന്നും ഏറ്റവും കൂടിയ ഭൂരിപക്ഷത്തിൽ ലോക്സഭയിലേക്ക് ജയിച്ച സ്ഥാനാർത്ഥി കൂടിയാണ് രാഹുൽ ഗാന്ധി.
പ്രഖ്യാപനത്തിനുപിന്നാലെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രിയങ്കാ ഗാന്ധിയെ വയനാട്ടിലേക്ക് സ്വാഗതം ചെയ്തു. അത്രമേൽ പ്രിയപ്പെട്ട വയനാട്ടിൽ അതിലുമേറെ പ്രിയപ്പെട്ട പ്രിയങ്കയെയാണ് രാഹുലും പാർട്ടിയും നിയോഗിക്കുന്നതെന്ന് സതീശൻ പറഞ്ഞു. ചരിത്രഭൂരിപക്ഷത്തിൽ പ്രിയങ്കയെ കേരളത്തിന്റെ പ്രിയങ്കരിയാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഫേസ്ബുക്കിലൂടെയായിരുന്നു സതീശന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക