ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തും. വസതിയില്‍ നടന്ന യോഗത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് തീരുമാനം അറിയിച്ചത്. തലമുറകളായി ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവര്‍ മത്സരിക്കുന്ന മണ്ഡലമാണ് റായ്ബറേലിയെന്നും, രാഹുല്‍ റായ്ബറേലി നിലനിര്‍ത്തുന്നതാണ് ഉചിതമായ തീരുമാനമെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍ എന്ന് ഖര്‍ഗെ പറഞ്ഞു.
രാഹുലിന് വയനാട്ടിലെ ജനങ്ങളുടെ സ്നേഹം ലഭിച്ചു. ദുഃഖത്തോടെയാണ് വയനാട് രാജി നല്കാന് തീരുമാനിക്കുന്നതെന്നും ഖര്‍ഖെ പറഞ്ഞു. അതേസമയം രാഹുലിന് പകരം വയനാട്ടില്‍ ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്കാ ഗാന്ധി വദ്ര മത്സരിക്കും.
വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. ഏഴു കേന്ദ്രമന്ത്രിമാരെ തോല്‍പ്പിച്ച് ഇന്ത്യ സഖ്യം യുപിയില്‍ മികച്ച വിജയം തേടിയതോടെ സംസ്ഥാനത്തെ പാര്‍ട്ടി പുനരുജ്ജീവിക്കാനാണ് രാഹുലിന്റെ ശ്രമം. യുപിയില്‍ 17 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ആറ് സീറ്റില്‍ വിജയിച്ചിരുന്നു.
രാഹുല്‍ വയാനാട് ഒഴിയുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് നേരത്തെ സൂചന നല്‍കിയിരുന്നു. ഇരു മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് സന്തോഷം തരുന്ന തീരുമാനമെടുക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക