കൊച്ചി: കാക്കനാട് ഫ്ളാറ്റിൽ താമസിക്കുന്നവർക്ക് ഛർദിയും വയറിളക്കവും. കുട്ടികൾ അടക്കം 350 പേർ ചികിത്സയിൽ. ഡിഎൽഎഫ് ഫ്ളാറ്റിലെ താമസക്കാർക്കാണ് രോഗബാധയുണ്ടായത്. അഞ്ച് വയസ്സിൽ താഴെയുള്ള 25 കുട്ടികളും ചികിത്സയിലുണ്ട്. കുടിവെള്ളത്തിൽ നിന്നാണ് ഇത്രയധികം പേർക്ക് രോഗബാധ ഏറ്റത്തെന്നാണ് സംശയിക്കുന്നത്. ആരോഗ്യവകുപ്പ് ജലസാമ്പിളുകൾ ശേഖരിച്ചു.
ഭക്ഷ്യവിഷബാധയിൽ ആശാവർക്കർമാരുടെ നേതൃത്വത്തിൽ ഫ്ലാറ്റിൽ ഇന്ന് കൂടുതൽ പരിശോധന നടത്തും.ഛർദി, വയറിളക്കം തുടങ്ങിയവയാണ് കൂടുതൽ പേരിലും കണ്ട ലക്ഷണങ്ങൾ. കുട്ടികൾക്കും രോഗബാധയെറ്റിട്ടുണ്ട്. 150 ടവറുകളിലായി 1268 ഫ്ളാറ്റുകളാണ് ഡിഎൽഎഫിന് കീഴിലുള്ളത്. 5000ത്തിലധികം താമസക്കാരും. കുടിവെള്ളത്തിൽ നിന്നാണ് രോഗബാധയെങ്കിൽ കൂടുതൽ ആളുകളും ചികിത്സ തേടാനാണ് സാധ്യത.
കിണർ, ബോർവെൽ, മുനിസിപ്പാലിറ്റി ലൈൻ എന്നിവിടങ്ങളിൽ വഴിയാണ് ഫ്ളാറ്റിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. നിലവിൽ ഈ സ്രോതസുകൾ എല്ലാം അടച്ച് ടാങ്കർ വഴി വെള്ളം എത്തിച്ചാണ് ഫ്ലാറ്റിലെ ജല ഉപയോഗം നടത്തുന്നത്. ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി ജലത്തിന്റെ വിവിധ സാമ്പിലുകൾ ശേഖരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകളും ക്ലോറിനേഷൻ അടക്കമുള്ള നടപടികളും ഉണ്ടാകും.
ഭക്ഷണത്തിൽ കലരുന്ന രാസവസ്തുക്കൾ കാരണമോ ഭക്ഷണം പഴകുന്നതുമൂലമോ ഭക്ഷ്യവിഷബാധ സംഭവിക്കാം. ഭക്ഷണം പാകംചെയ്യുമ്പോഴും സൂക്ഷിച്ചുവെക്കുമ്പോഴും സംഭവിക്കുന്ന അശ്രദ്ധയാണ് അണുബാധയ്ക്ക് കാരണമാകുന്നത്.
മലിനീകരിക്കപ്പെട്ട ആഹാരത്തിൽ നിന്നുണ്ടാകുന്ന രോഗമാണിത്. ഭക്ഷ്യജന്യ രോഗം എന്നും ഇതിനെ വിളിക്കുന്നു. അണുബാധയ്ക്കു കാരണമാകുന്ന ബാക്ടീരിയ, വൈറസ്, പരാദങ്ങൾ എന്നിവയോ അവയുടെ ടോക്സിനുകളോ ആണ് ഇതിലേക്കു നയിക്കുന്നത്. ഇത്തരത്തിലുള്ള ആഹാരം കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ മനംപുരട്ടൽ, ഛർദി, വയറിളക്കം, അടിവയറുവേദന, പനി എന്നിങ്ങനെ ലക്ഷണങ്ങൾ പ്രകടമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക