വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിലപാട് തള്ളി എസ്എഫ്ഐ രംഗത്ത്. പ്ലസ് വൺ സീറ്റിന്റെ കാര്യത്തിൽ മലബാറിൽ ഗുരുതര പ്രതിസന്ധിയുണ്ട് എന്നും അധിക ബാച്ചുകൾ അനുവദിക്കണമെന്നും എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു പറഞ്ഞു. വിദ്യാർഥികൾക്ക് ഒപ്പമാണ് എസ്എഫ്ഐ എന്ന് പറഞ്ഞ വി പി സാനു പ്രശ്നത്തിന്റെ ഗൗരവം ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി പ്രശ്നം പരിഹരിക്കും എന്ന് ഉറപ്പുനൽകിയിട്ടുണ്ട് എന്നും പറഞ്ഞു.
പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ സമരമുഖത്തേക്ക് ഇറങ്ങും എന്ന് പറഞ്ഞ വിപി സാനു എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് ഒപ്പമാണെന്നും കൂട്ടിച്ചേർത്തു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന സമരപരിപാടികൾ വിവിധ ഇടങ്ങളിൽ തുടരുന്നുണ്ട്.
പ്ലസ് വൺ സീറ്റ് പ്രതിസന്ധി ചൂണ്ടിക്കാട്ടി എം എസ് എഫ് പ്രവർത്തകർ കോഴിക്കോട് മലപ്പുറം ആർ ഡി ഡി ഓഫീസുകൾ ഉപരോധിക്കുകയും ചെയ്തു. മലപ്പുറം ഹയർ സെക്കൻഡറി മേഖല ഉപ ഡയറക്ടറുടെ ഓഫീസ് എം എസ് എഫ് പ്രവർത്തകർ ഉപരോധിക്കുന്നത് ഇത് മൂന്നാം തവണയാണ്.
കോഴിക്കോട് ആർ ഡി ഡി ഓഫീസിലേക്ക് തള്ളിക്കയറാൻ എം എസ് എഫ് പ്രവർത്തകർ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. നിരവധി പോലീസുകാരാണ് സമരക്കാർ എത്തുന്നത് അറിഞ്ഞ് ഓഫീസിനു മുന്നിൽ നിലയുറപ്പിച്ചിരുന്നത്. അഞ്ചു മിനിറ്റ് കൊണ്ടാണ് സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക