ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ തെരെഞ്ഞെടുപ്പ് ഇന്ന്.കാൽ നൂറ്റാണ്ടിന് ശേഷമാണു സ്പീക്കർ സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടക്കുന്നത്. ബുധനാഴ്ച രാവിലെ 11-നാണ് പോരാട്ടം.
സ്പീക്കർപദവിയിലേക്ക് ഓം ബിർളയ്ക്ക് എൻ.ഡി.എ.സഖ്യം തുടർച്ച നൽകുമ്പോൾ ഇന്ത്യ സഖ്യം എട്ടാംവട്ടം ലോക് സഭാംഗമായ മുതിർന്ന നേതാവ് കൊടിക്കുന്നിൽ സുരേഷിനെ രംഗത്തിറക്കി. ഇതോടെ 1998-നു ശേഷം സ്പീക്കർ സ്ഥാനത്തേക്ക് ഒന്നിലേറെ സ്ഥാനാർഥികൾ രംഗത്തിറങ്ങി. വൈ.എസ്.ആർ. കോൺഗ്രസ് ബി.ജെ.പി. സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഓം ബിർള -കൊടിക്കുന്നിൽ മത്സരത്തിൽ ഇന്ത്യാ മുന്നണി ഒറ്റക്കെട്ടായി നിൽക്കുമെന്നാണ് ഇന്നലെ രാത്രി ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. സുപ്രിയ സുലെ കൊടിക്കുന്നിലിനെ പിന്തുണച്ചുള്ള പ്രമേയത്തിൽ ഒപ്പിട്ടതോടെ എൻ.സി.പിക്ക് അതൃപ്തിയുണ്ടെന്ന ആശങ്ക മാറി.
കൊടിക്കുന്നിൽ സുരേഷിന് വിജയ സാധ്യത കുറവാണെങ്കിലും, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് എന്ന കീഴ്വഴക്കം ബി.ജെ.പി തെറ്റിച്ചെന്നത് ചർച്ചയാകാൻ സ്ഥാനാർഥിത്വത്തിനു കഴിഞ്ഞു. സ്പീക്കർ സ്ഥാനത്തേക്ക് സമവായ സ്ഥാനാർഥിയെ കണ്ടെത്താൻ പോലും കഴിയാത്ത ഫ്ലോർ മാനേജുമെന്റുമായിട്ടാണ് പതിനെട്ടാം ലോക്സഭാ സർക്കാർ ആരംഭിക്കുന്നത്. കഴിഞ്ഞ അമ്പത് വർഷത്തിനിടയിൽ സ്പീക്കർ പദവിയിലേക്ക് ഏറ്റവും ശക്തമായ പോരാട്ടം നടന്നത് 1976-ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക